ബർമിംഗാം: ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപോരിന്റെ ചിത്രം തെളിഞ്ഞു. ബർമിംഗാം നടന്ന രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അനായാസം കീഴടക്കി ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലിൽ എത്തി. 1992-ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിത്. ഞായറാഴ്ച ലോഡ്സിൽ നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും. ഇതോടെ ലോകകപ്പിന് പുതിയ അവകാശികൾ ഉണ്ടാകുമെന്ന് ഉറപ്പായി.
ഓസീസ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 32.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ഓപ്പണർമാരായ ജേസൺ റോയ്(65 പന്തിൽ 85), ജോണി ബെയർസ്റ്റോ(43 പന്തില്‍ 34) എന്നിവരാണ് പുറത്തായത്. ജോ റൂട്ട്(49), ഇയോൻ മോർഗൻ(45) എന്നിവർ പുറത്താകാതെ ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് കൈപിടിച്ച് നടത്തി.
ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് അനായാസമാണ് വിജയത്തിലെത്തിയത്. 124 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഓപ്പണിംഗ് വിക്കറ്റ് പിരിഞ്ഞത്. ബെയർസ്റ്റോയെ മിച്ചൽ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. മറുവശത്ത് തകർത്തടിച്ചിരുന്ന റോയിയെ കീപ്പറുടെ കൈകളിലെത്തിച്ച് പാറ്റ് കമ്മിൻസ് രണ്ടാം വിക്കറ്റ് വീഴ്ത്തി. മിന്നുന്ന ഫോമിൽ കളിച്ച റോയ് സ്റ്റീവ് സ്മിത്തിന്റെ ഒരു ഓവറില്‍ മൂന്നു സിക്സ് അടിച്ചു.
രണ്ടാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ജോ റൂട്ട്-ഇയോൻ മോർഗൻ സഖ്യം ശ്രദ്ധാപൂർവം കളിച്ചാണ് ഇംഗ്ലണ്ടിനെ വിജയത്തിൽ എത്തിച്ചത്. റൂട്ട് 46 പന്തിൽ എട്ടു ബൗണ്ടറികൾ സഹിതം 49 റൺസും മോർഗൻ 39 പന്തിൽ എട്ടു ബൗണ്ടറികൾ അടക്കം 45 റൺസും നേടി. ഒമ്പത് ഓവർ എറിഞ്ഞ മിച്ചൽ സ്റ്റാർക്ക് 70 റൺസാണ് വഴങ്ങിയത്. നഥാൻ ലിയോണും ഓരോവർ എറിഞ്ഞ സ്മിത്തും കണക്കിന് അടികൊണ്ടു.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49 ഓവറിൽ 223 റൺസിന് പുറത്തായിരുന്നു. 85 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഓസീസിന്റെ തുടക്കം വൻ തകർച്ചയോടെ ആയിരുന്നു. 14 റണ്‍സിനിടയില്‍ മൂന്നു വിക്കറ്റ് പോയി. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. പിന്നീട് ഡേവിഡ് വാർണറും(9) പീറ്റർ ഹാന്‍ഡ്കോമ്പും(4) കൂടാരം കയറി. ക്രിസ് വോക്സാണ് ഇരുവരേയും പുറത്താക്കിയത്.
സ്റ്റീവ് സ്മിത്ത്-അലക്സ് കാരി സഖ്യം ക്രീസിലെത്തിയതോടെ ഓസീസ് മത്സരത്തിലേക്ക് തിരിച്ചുവരവ് ആരംഭിച്ചു. 24.1 ഓവര്‍ ഇവര്‍ ടീം സ്കോര്‍ 100 കടത്തി. എന്നാൽ കാരിയെ പുറത്താക്കി ആദിൽ റഷീദ് സഖ്യം പൊളിച്ചു. 70 പന്തിൽ 46 റൺസുമായി കാരി മടങ്ങി. തൊട്ടുപിന്നാലെ റൺസൊന്നും എടുക്കാതെ മാർക്കസ് സ്റ്റോയിനസും മടങ്ങി. സ്റ്റോയിനസിനെ ആദിൽ റഷീദ് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു.
ഒരറ്റത്ത് വിക്കറ്റ് പൊഴിഞ്ഞപ്പോഴും പിടിച്ചുനിന്ന സ്മിത്തിന്റെ ബാറ്റിംഗാണ് ഓസീസിന്റെ നെടുംതൂണായത്. ഗ്ലെൻ മാക്സ്വെല്ലും(22) മിച്ചൽ സ്റ്റാർക്കിനും(29) ഒപ്പം തകർത്തടിച്ച സ്മിത്ത് ഓസീസ് സ്കോർ ഇരുനൂറ് കടത്തിയ ശേഷമാണ് പുറത്തായത്. ഇംഗ്ലണ്ടിന് വേണ്ടി വോക്സും റഷീദും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. എട്ടോവറിൽ 20 റൺസ് മാത്രം വഴങ്ങിയാണ് വോക്സിന്റെ പ്രകടനം. ആർച്ചർ രണ്ടും മാർക് വുഡ് ഒരു വിക്കറ്റും വീഴ്ത്തി.