കൊളംബോ: സമൂഹമാധ്യമ നെറ്റ്വർക്കുകൾക്കും മെസേജിംഗ് ആപ്ലിക്കേഷനുകൾക്കും ശ്രീലങ്കയിൽ താത്കാലിക വിലക്ക്. ഫേസ്ബുക്ക്, വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സേവനങ്ങളാണ് ഭരണകൂടം വിലക്കിയത്.
ഈസ്റ്റർ ദിന ആക്രമണങ്ങളുടെ തുടർച്ചയായി മോസ്കുകൾക്കും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനങ്ങൾക്കും നേരെ ആക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. ഞായറാഴ്ച ക്രിസ്ത്യാനികൾ ഭൂരിപക്ഷമായ ചിലോ നഗരത്തിൽ മോസ്കുകൾക്കും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനങ്ങൾക്കും നേരെ കല്ലേറുണ്ടായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അക്രമികൾ കൂട്ടംചേർന്നതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
അബ്ദുൾ ഹമീദ് മുഹമ്മദ് ഹസ്മർ എന്നയാൾ കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഒരു ദിവസം നിങ്ങൾ കരയേണ്ടി വരുമെന്നായിരുന്നു പോസ്റ്റ്. ഇത് ആക്രമണ ഭീഷണിയാണെന്നു കരുതിയാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. അബ്ദുൾ ഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൂടാതെ, മോസ്കുകൾക്കും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്തിയ ഒരു സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരുണേഗല ജില്ലയിൽ നിരവധി മോസ്കുകളും കച്ചവട സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായാണു റിപ്പോർട്ട്.
വർഗീയ ആക്രമണം: ശ്രീലങ്കയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ഭരണകൂടം നിരോധിച്ചു
01:53 PM May 13, 2019 | Deepika.com