ഭോപ്പാൽ: ഒരു രാജ്യം എങ്ങനെ ഭരിക്കരുത് എന്നത് മോദി തന്നെ കാണിച്ചുതന്നെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പരിഹാസം. എല്ലാവരിൽനിന്നും താൻ പഠിക്കാറുണ്ടെന്നും മോദിയുടെ ആശയവിനിമയ ശേഷി അപാരമാണെന്നും രാഹുൽ സമ്മതിച്ചു.
ജനങ്ങൾക്കു പറയാനുള്ളത് എന്താണെന്നു കേൾക്കാതെ നിങ്ങൾക്ക് ഒരു രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. ഞാൻ അഖിലേഷിൽനിന്നു പഠിക്കാറുണ്ട്. സ്റ്റാലിനിൽനിന്നു പഠിക്കാറുണ്ട്. മായാവതിയിൽനിന്നു പഠിക്കാറുണ്ട്. മോദിയിൽനിന്നും ആർഎസ്എസിൽനിന്നു പോലും പഠിക്കാറുണ്ട്. ഒരു രാജ്യം എങ്ങനെ ഭരിക്കരുതെന്ന് അദ്ദേഹമാണ് എന്നെ കാണിച്ചുതന്നത്- രാഹുൽ പറഞ്ഞു.
പ്രസംഗങ്ങളും പരാമർശങ്ങളുമാണ് പ്രധാനമന്ത്രിയുടെ ജോലിയെന്ന് മോദി കരുതുന്നു. തന്ത്രങ്ങളും ആശയങ്ങളും രൂപപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ ജോലി. അദ്ദേഹത്തിന് ഇങ്ങനെയൊരു പ്രവർത്തന തന്ത്രമില്ല. മൻമോഹൻ സിംഗ് വളരെ കരുതലോടെ രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയെ വികസിപ്പിച്ചു. തൊണ്ണൂറുകളിൽ അദ്ദേഹം ചെയ്തത് അന്നത്തെ തന്ത്രമായിരുന്നു- രാഹുൽ പറഞ്ഞു.
ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ത്യക്ക് ആവശ്യമെന്നും നിലവിലെ വിദ്യാഭ്യസ സ്ഥാപനങ്ങളും ആരോഗ്യരംഗവും വികസിപ്പിക്കേണ്ടതുണ്ടെന്നും രാഹുൽ പറഞ്ഞു. കോണ്ഗ്രസ് സർക്കാർ അധികാരമേറ്റാൽ 22 ലക്ഷം പേർക്ക് സർക്കാർ തസ്തികളിൽ അവസരം നൽകുമെന്നും രാഹുൽ വ്യക്തമാക്കി.
രാജ്യം എങ്ങനെ ഭരിക്കരുതെന്ന് മോദി തന്നെ പഠിപ്പിച്ചു; ഒളിയന്പെയ്ത് രാഹുൽ
11:55 AM May 12, 2019 | Deepika.com