സാൻ ഫ്രാൻസിസ്കോ: വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ വിസമ്മതിച്ച മാധ്യമപ്രവർത്തകന്റെ വീട്ടിൽ പോലീസ് റെയ്ഡ്. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ ഫ്രീലാൻസ് റിപ്പോർട്ടറായ ബ്രയാൻ കാർമഡിയുടെ വസതിയിലാണ് വെള്ളിയാഴ്ച രാവിലെ പോലീസ് റെയ്ഡ് നടത്തിയത്.
രാവിലെ എട്ടോടെ റിച്ച്മോണ്ട് പ്രാന്തത്തിലെ വീട്ടിലേക്ക് പത്തോളം പോലീസുകാർ ഇരച്ചുകയറുകയായിരുന്നെന്ന് ബ്രയാൻ പറഞ്ഞു. വീടിന്റെ ഗേറ്റ് തകർത്താണ് ഇവർ അകത്തെത്തിയത്. സെർച്ച് വാറന്റ് കാട്ടിയശേഷം ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തി. വീട് മുഴുവൻ പോലീസ് അരിച്ചുപെറുക്കിയെന്നും ഒരു മയക്കുമരുന്ന് ഇടപാടുകാരനെ പോലെയാണ് അവർ തന്നെ പരിഗണിച്ചതെന്നും ബ്രയാൻ പറഞ്ഞു.
നഗരത്തിലെ പബ്ളിക് ഡിഫൻഡറായ ജെഫ് അഡാച്ചിയുടെ മരണവുമായി ബന്ധപ്പെട്ട് ബ്രയാൻ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു റിപ്പോർട്ട് എഴുതിയിരുന്നു. ഇതിന്റെ ഉറവിടം ആവശ്യപ്പെട്ട് രണ്ടാഴ്ച മുന്പ് പോലീസ് സമീപിച്ചെങ്കിലും ബ്രയാൻ നിരസിച്ചു. എഫ്ബിഐ ഉദ്യോഗസ്ഥരോടു പോലും ബ്രയാൻ ഉറവിടം വെളിപ്പെടുത്തിയില്ല. ഇതിനുശേഷമാണ് ബ്രയാന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടന്നത്. ബ്രയാനെ പരിശോധനാ സമയത്ത് പോലീസ് കൈവിലങ്ങിൽ ബന്ധിപ്പിക്കുകയും ചെയ്തു.
ഫെബ്രുവരിയിലായിരുന്നു ജെഫ് അഡാച്ചിയുടെ മരണം. താൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പോലീസ് പരിശോധയിൽ സേഫിൽനിന്നു കണ്ടെടുത്തെങ്കിലും ഉറവിടം സംബന്ധിച്ച് താനും വിവരം നൽകിയ ആളും മാത്രമേ അറിയുകയുള്ളുവെന്ന് ബ്രയാൻ പറയുന്നു.
പബ്ളിക് ഡിഫൻഡർക്കു പുറമേ പോലീസിന്റെ പ്രവർത്തനങ്ങളെ നിരന്തരം നിരീക്ഷിച്ചിരുന്ന ആൾ കൂടിയായിരുന്നു അഡാച്ചി. ഹൃദയസ്തംഭനമാണ് ഇദ്ദേഹത്തിന്റെ മരണത്തിനു കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്.
എന്നാൽ ഫെബ്രുവരി 24-ന് അഡാച്ചിയുടെ മരണം സംബന്ധിച്ച് എബിസി 7 ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. കാതറീന എന്ന സ്ത്രീക്കൊപ്പമായിരിക്കെയാണ് അഡാച്ചിയെ അബോധാവസ്ഥയിൽ കണ്ടെത്തിയതെന്നും ഈ അപ്പാർട്ട്മെന്റിൽനിന്ന് കഞ്ചാവ് പൊതികളും മദ്യക്കുപ്പികളും സിറിഞ്ചും കണ്ടെത്തിയെന്നുമായിരുന്നു വാർത്ത. ഇതു സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗാമായണ് ബ്രയാന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നത്.
വാർത്തയുടെ ഉറവിടം വെളിപ്പെടുത്തിയില്ല; മാധ്യമപ്രവർത്തകന്റെ വീട്ടിൽ പോലീസ് റെയ്ഡ്
11:38 AM May 12, 2019 | Deepika.com