ന്യൂഡൽഹി: രാജീവ് ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറിയും മകളുമായ പ്രിയങ്ക ഗാന്ധിയും രംഗത്ത്. ഫ്രോഡുകൾക്കു രാജ്യം മറ്റുനൽകില്ലെന്നും മോദിക്ക് അമേഠിയിലെ ജനങ്ങൾ മറുപടി നൽകുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
വീരമൃത്യു വരിച്ച ധീര സൈനികരുടെ പേരിൽ വോട്ട് ചോദിച്ച് ആ രക്തസാക്ഷിത്വങ്ങളെ അപമാനിച്ച പ്രധാനമന്ത്രി, ഒരു ധീരന്റെ രക്തസാക്ഷിത്വത്തെ കൂടി അപമാനിച്ചിരിക്കുന്നു. രാജീവ് ഗാന്ധി ജീവൻ നൽകിയ അമേഠിയിലെ ജനങ്ങൾ ഇതിന് മോദിക്കു മറുപടി നൽകും. ഫ്രോഡുകൾക്കു രാജ്യം മാപ്പു നൽകാറില്ലെന്നും മോദിയോടു പ്രിയങ്ക ട്വിറ്ററിൽ പറഞ്ഞു.
നേരത്തെ, രാജീവ് ഗാന്ധി ഒന്നാം നന്പർ അഴിമതിക്കാരനായിരുന്നെന്ന മോദിയുടെ പരാമർശത്തിനു മറുപടിയുമായി മകനും കോണ്ഗ്രസ് അധ്യക്ഷനുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. മോദിക്ക് മോദിയെക്കുറിച്ച് തോന്നുന്ന കാര്യം മറ്റുള്ളവരുടെ മേൽ ചാരേണ്ടെന്നും അത് നിങ്ങളെ സംരക്ഷിക്കില്ലെന്നും നിങ്ങളുടെ കർമഫലം നിങ്ങൾ അനുഭവിക്കുമെന്നും രാഹുൽ മോദിയോടു പറഞ്ഞു.
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ വിവാദ പരാമർശം നടത്തിയത്. നിങ്ങളുടെ പിതാവിനെ മിസ്റ്റർ ക്ലീൻ എന്നായിരിക്കും നിങ്ങളുടെ സേവകർ വിശേഷിപ്പിക്കുന്നത്. എന്നാൽ ഒന്നാം നന്പർ അഴിമതിക്കാരനായാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്- രാജീവ് ഗാന്ധിക്കെതിരായ ബോഫോഴ്സ് കേസ് സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഭർത്താവും രാഹുലിന്റെ പിതാവുമായ രാജീവ് ഗാന്ധി 1991-ൽ വധിക്കപ്പെട്ടിരുന്നു.
ഫ്രോഡുകൾക്ക് രാജ്യം മാപ്പുനൽകാറില്ല; മോദിക്കെതിരേ ആഞ്ഞടിച്ചു പ്രിയങ്ക ഗാന്ധി
12:25 PM May 05, 2019 | Deepika.com