തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ഫണ്ടിൽ നിന്ന് 3.5 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചല്ല സിബിഐ വന്നാലും കുഴപ്പമില്ലെന്നും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും യുഎൻഎ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫും സെക്രട്ടറി സുജനപാൽ അച്യുതനും.
അച്ചടക്ക ലംഘനത്തെ തുടർന്ന് മൂന്നു വർഷത്തോളം പുറത്താക്കപ്പെട്ട വ്യക്തി നൽകിയ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് അന്വേഷിക്കാൻ പോകുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്ന സിബി മുകേഷ് സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ടതിന്റെ വൈരാഗ്യവും വിദ്വേഷവും തീർക്കാനാണ് സാന്പത്തിക ക്രമക്കേട് ആരോപിച്ചിരിക്കുന്നതെന്നും യുഎൻഎ ഭാരവാഹകൾ പറഞ്ഞു.
സംഘടനയുടെ സാന്പത്തിക ഇടപാടുകളെല്ലാം തന്നെ ബാങ്ക് മുഖേനയാണെന്നും വർഷാവർഷം കൃത്യമായ വരവുചെലവു കണക്കുകൾ ജനറൽ കൗണ്സിൽ അംഗീകരിച്ച് ഓഡിറ്റിംഗിന് വിടുന്നുണ്ടെന്നും സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കി. ലക്ഷക്കണക്കിന് രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടിയും സംഘടന ചെലവഴിക്കുന്നുണ്ടെന്നും ഒളിച്ചുവയ്ക്കാൻ സംഘടനയ്ക്ക് യാതൊന്നുമില്ലാത്തതിനാൽ ഏത് അന്വേഷണത്തേയും നേരിടാനാണ് തീരുമാനമെന്നും പ്രസിഡന്റും സെക്രട്ടറിയും പ്രതികരിച്ചു.
ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിലാണ് 3.5 കോടി രൂപയുടെ തട്ടിപ്പ് നടന്നതെന്നാണ് യുഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് തിരുവനന്തപുരും വെടിവെച്ചാം കോവിൽ സ്വദേശി പരൂർക്കുഴി മേലേപാണുവിൽ സിബി മുകേഷ് ഡിജിപിക്ക് പരാതി നൽകിയത്. അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്.
അന്വേഷണം തൃശൂർ കേന്ദ്രീകരിച്ച്
തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഫണ്ടിൽ നിന്ന് 3.5 കോടി രൂപ തട്ടിയെന്ന പരാതിയിൻമേലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തൃശൂർ കേന്ദ്രീകരിച്ചാകും. തൃശൂരിലെ വിവിധ ബാങ്കുകളുടെ ശാഖകളുമായി ബന്ധപ്പെട്ടാണ് പണം പിൻവലിക്കൽ നടന്നതെന്ന് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളതിനാൽ തൃശൂരിലായിരിക്കും പ്രധാന അന്വേഷണകേന്ദ്രം.
യുഎൻഎയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചിരുന്നത് തൃശൂരിലാണെന്നതും അന്വേഷണം അവിടം കേന്ദ്രീകരിച്ചാകാൻ കാരണമാകുന്നുണ്ട്.
ഫണ്ട് തട്ടിപ്പ് പരാതി: ക്രൈംബ്രാഞ്ചല്ല സിബിഐ വന്നാലും അന്വേഷണം നേരിടാമെന്ന് യുഎൻഎ
02:15 PM Mar 16, 2019 | Deepika.com