ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡ് നഗരമായ ക്രൈസ്റ്റചർച്ചിലെ രണ്ടു മുസ്ലിം പള്ളികളിലുണ്ടായ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 27 ആയി. 50 ഓളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം അക്രമി ഓസ്ട്രേലിയൻ പൗരനാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബ്രണ്ടൻ ടാറന്‍റ് (28) ആണ് നരനായാട്ടിന് പിന്നിൽ. ഇയാളുടെ തീവ്ര നിലപാടുകൾ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
വെള്ളിയാഴ്ച നമസ്കാരത്തിനിടെയാണ് അക്രമി പള്ളിക്കുള്ളിൽ കടന്ന് ആക്രമണം നടത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ഒരാൾ സ്ത്രീയാണ്. ഇവരെ രഹസ്യ കേന്ദ്രത്തിൽ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ഹെഗ്ലി പാർക്കിന് അൽ നൂർ മുസ്ലിം പള്ളിയിലാണ് ആദ്യം വെടിവയ്പുണ്ടായത്. പിന്നാലെ ലിൻഡുവിലെ പള്ളിയ്ക്കു നേരെയും ആക്രമണം ഉണ്ടാകുകയായിരുന്നു. ഹെഗ്ലി പാർക്കിലെ പള്ളിയിൽ സൈനികന്റെ വേഷത്തിലെത്തിയ ആയുധധാരി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
സംഭവസമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പള്ളിക്ക് സമീപമുണ്ടായിരുന്നു. ഇവരെ പോലീസ് പിന്നീട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തങ്ങൾ സുരക്ഷിതരാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇക്ബാൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച തുടങ്ങേണ്ടിയിരുന്ന ബംഗ്ലാദേശ്-ന്യൂസിലൻഡ് മൂന്നാം ടെസ്റ്റ് റദ്ദാക്കിയിട്ടുണ്ട്.
വൻ പോലീസ് സന്നാഹം ഇരു സ്ഥലങ്ങളിലുമായി നിലയുറപ്പിച്ചിട്ടുണ്ട്. മേഖലയിലെ സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ കറുത്ത ദിനം എന്നാണ് ആക്രമണത്തോട് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ പ്രതികരിച്ചത്.
ന്യൂസിലൻഡ് ആക്രമണത്തിന് പിന്നിൽ ഓസ്ട്രേലിയക്കാരൻ; മരണം 27 ആയി
12:09 PM Mar 15, 2019 | Deepika.com