കൊച്ചി: അയ്യപ്പജ്യോതിക്കിടെ ഭക്തർക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു വ്യാഴാഴ്ച പ്രതിഷേധ ദിനമായി ആചരിക്കാൻ ശബരിമല കർമ സമിതിയുടെ ആഹ്വാനം. വിവിധ ഇടങ്ങളിൽ അയ്യപ്പജ്യോതിയിൽ പങ്കെടുക്കാൻ എത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് അക്രമമുണ്ടായത്. സംഭവത്തിൽ കർമ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തു പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നു ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ.കുമാർ അറിയിച്ചു.
ബിജെപിയുടെയും എൻഎസ്എസിന്റെയും പിന്തുണയോടെയാണ് പരിപാടി നടന്നത്. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ ഒരേസമയം ദീപങ്ങൾ തെളിച്ചാണ് അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. 310 സ്ഥലങ്ങളിൽ പ്രധാന നേതാക്കൾ പങ്കെടുത്ത യോഗങ്ങളും നടന്നു. 765 കിലോമീറ്ററിൽ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടെ 20 ലക്ഷത്തോളം പേർ ദീപം തെളിച്ചതായി സംഘാടകർ അവകാശപ്പെട്ടു.
അയ്യപ്പജ്യോതിക്കെതിരെ മാർക്സിസ്റ്റ് പാർട്ടി ഭക്തർക്കെതിരെ വ്യാപകമായ അക്രമം നടത്തിയെന്നാണ് ആരോപണം. പെരുമ്പ, കാലിക്കടവ്, കരിവെള്ളൂർ, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, തൃക്കരിപ്പൂർ എന്നീ പ്രദേശങ്ങളിൽ അക്രമമുണ്ടായി. ഗുരുതരമായ പരിക്കുകളോടെ 10 സ്ത്രീകളും മൂന്നു കുട്ടികളും ഉൾപ്പടെ 31 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി എസ്.ജെ.ആർ കുമാർ പറഞ്ഞു.
അയ്യപ്പജ്യോതിക്കു നേരെ ആക്രമണം; ഇന്ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് കർമസമിതി
06:35 AM Dec 27, 2018 | Deepika.com