ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിൽപോലും ഇന്നും ദളിത് വിഭാഗങ്ങൾക്ക് അയിത്തം നിലനിൽക്കുന്നതായി റിപ്പോർട്ട്. ദളിതുകളെ അകറ്റിനിർത്തി ദേവീ ദേവൻമാരുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ക്ഷേത്രനഗരമായ വാരാണസിയിൽ ശിവക്ഷേത്രമായ കാൽ ഭൈരവ ക്ഷേത്രത്തിൽ ദളിതുകൾക്ക് വിഗ്രഹത്തിനടുത്തേക്ക് പ്രവേശനമില്ല. ദളിതുകൾ വിഗ്രഹത്തെ തൊടാൻ ഇടയായാൽ അശുദ്ധമാകും. അതിനാൽ അവരെ വിഗ്രഹത്തിൽ സ്പർശിക്കാൻ അനുവദിക്കില്ലെന്ന് ക്ഷേത്ര പൂജാരി പറഞ്ഞു.
ദളിതുകൾ അല്ലാത്ത എല്ലാ ജാതിയിൽപ്പെട്ടവർക്കും വിഗ്രഹത്തിൽ സ്പർശിക്കാം. ദളിതുകൾ ഭക്ഷിക്കുന്നത് അശുദ്ധമായ വസ്തുക്കളാണ്. അതാണ് വലിയ പ്രശ്നം. നമ്മൾ കാണാൻപോലും ഇഷ്ടപ്പെടാത്തതാണ് അവർ ഭക്ഷിക്കുന്നതെന്നും പൂജാരി പറയുന്നു.
സ്വതന്ത്രമായി മതാചാരങ്ങൾ അനുഷ്ഠിക്കാൻ ഭരണഘടന അവകാശം നൽകുമ്പോഴും പാരമ്പര്യത്തിന്റെ വിവേചനാപരമായ വ്യാഖ്യാനങ്ങൾ മതം മുറുകെ പിടിക്കുന്നത് തുടരുകയാണ്.
ഒഡീഷയിലെ ലിംഗരാജ് ക്ഷേത്രത്തിലും സമാനമായ വിവേചനമാണ് ദളിതുകൾ അനുഭവിക്കുന്നത്. ശിവക്ഷേത്രമായ ഇവിടെ ശിവരാത്രി ദിനത്തിൽ മാത്രം ലക്ഷത്തിലേറെ ഭക്തരാണ് എത്തുന്നത്. ഈ ക്ഷേത്രത്തിൽ ദളിതുകൾക്ക് വർഷത്തിൽ ഒരിക്കൽ മാത്രം ശിവരാത്രിക്കാണ് പ്രവേശം ഉള്ളത്. ശിവരാത്രിക്കു ശേഷം ദളിതുകൾ എത്തിയതിനാൽ അശുദ്ധമായ വിഗ്രഹത്തെ സ്നാനം ചെയ്തെടുക്കും. ശിവരാത്രിയിൽ മാത്രമാണ് ഈ ക്ഷേത്രത്തിൽ ദളിതുകൾക്ക് പ്രവേശനം ഉള്ളെന്ന് ലിംഗരാജ് പൂജാരി മനാസ് പറഞ്ഞു.
ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രാർഥന നടത്താൻ ദളിതകൾക്ക് ഒരു ദിവസം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് ഇവർക്ക് പ്രവേശനമില്ല. ശിവരാത്രിക്കു ശേഷം വിഗ്രഹത്തിൽ വെളുത്ത പൊടി പൂശും. അതിനു ശേഷം ഗംഗാ ജലം തളിക്കും. പിന്നീടാണ് വിഗ്രഹത്തെ കുളിപ്പിക്കാൻ കൊണ്ടുപോകുന്നതെന്നും മനാസ് അറിയിച്ചു.
ഉത്തരാഖണ്ഡിലെ അൽമോരയിൽ പുരാതന ശിവക്ഷേത്രമായ വൃദ്ധ് ജഗേശ്വർ ക്ഷേത്രത്തിൽ ഇപ്പോഴും ദളിതുകൾക്ക് പ്രവേശനമില്ല. ഇവിടെ ദളിതുകൾ ക്ഷേത്രത്തിനു പുറത്തുനിന്നാണ് പ്രാർഥന നടത്തുന്നത്. ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിൽ ബയിജ്നാഥ് ക്ഷേത്രത്തിലും സമാന അവസ്ഥയാണ്. ശിവപാർവതി പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ദളിതർക്ക് ക്ഷേത്രത്തിനു പുറത്തുനിന്നു മാത്രമേ പ്രാർഥന നടത്താൻ സാധിക്കു. എല്ലാ വിഭാഗത്തിൽപ്പെട്ട ബ്രാഹ്മണർക്കും ഠാക്കൂർമാർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാം. ദളിതുകൾക്ക് കഴിയില്ലെന്ന് പൂജാരി പറഞ്ഞു.
ഇന്ത്യയിലെ ക്ഷേത്രങ്ങളിലെല്ലാം ദളിതുകളെ ഭരണത്തിൽ പങ്കാളികളാക്കണമെന്ന് ഭിം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. ക്ഷേത്രങ്ങളെയെല്ലാം ഭരണഘടനാപരമായ അധികാരങ്ങൾക്കു കീഴിലാക്കണം. ക്ഷേത്രഭരണസമിതി നിയമനത്തിന് യോഗ്യത നിർണയിക്കണം. ഇപ്രകാരം ഇടുന്ന പട്ടികയിൽനിന്ന് ജോലിക്കാരെ തെരഞ്ഞെടുക്കുകയും വേണം ചന്ദ്രശേഖർ പറഞ്ഞു.
ദളിതുകൾ ഇപ്പോഴും ക്ഷേത്രത്തിനു പുറത്ത്; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
11:25 PM Dec 26, 2018 | Deepika.com