സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം പാക്കിസ്ഥാൻ പേസർ മുഹമ്മദ് അബാസിന് നഷ്ടമാകും. തോളിനേറ്റ പരിക്ക് ഭേദമാകാത്തതാണ് ചൊവ്വാഴ്ച തുടങ്ങുന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ നിന്നും അബാസിനെ ഒഴിവാക്കാൻ കാരണമെന്ന് നായകൻ സർഫ്രാസ് അഹമ്മദ് അറിയിച്ചു. യുഎഇയിൽ ന്യൂസിലൻഡിനെതിരേ നടന്ന ടെസ്റ്റ് പരന്പരയിലെ അവസാന മത്സരത്തിലും അബാസ് കളിച്ചിരുന്നില്ല.
സ്പിന്നർ ഷഹദാബ് ഖാനും പരിക്കിന്‍റെ പിടിയിലാണ്. അബാസിന്‍റെയും ഷഹദാബിന്‍റെയും സേവനം രണ്ടാം ടെസ്റ്റിൽ ലഭിക്കുമെന്ന് ക്യാപ്റ്റൻ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ ഓപ്പണർ ഫഖർ സമാൻ പരിക്ക് മാറി തിരിച്ചെത്തുന്നത് പാക്കിസ്ഥാന് ആശ്വാസമായിട്ടുണ്ട്.
സമീപഭാവിയിലെ പാക്കിസ്ഥാന്‍റെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് മുഹമ്മദ് അബാസ്. 29 വയസുകാരനായ അബാസ് 12 ടെസ്റ്റിൽ നിന്നും 16.62 ശരാശരയിൽ 61 വിക്കറ്റുകൾ കൊയ്തിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരേ യുഎഇയിൽ നടന്ന പരന്പരയാണ് അബാസിനെ ശ്രദ്ധേയനാക്കിയത്.
സെഞ്ചൂറിയനിൽ മുഹമ്മദ് അബാസ് കളിക്കില്ല
02:02 PM Dec 25, 2018 | Deepika.com