കാബൂൾ: അഫ്ഗാനിസ്ഥാനിൽ സർക്കാർ ഓഫീസ് ലക്ഷ്യം വച്ചുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി. വിദേശ എംബസികൾ പ്രവർത്തിക്കുന്ന പ്രദേശത്തിന് സമീപം തിങ്കളാഴ്ച വൈകിട്ടാണ് സ്ഫോടനമുണ്ടായത്. മൂന്ന് പോലീസുകാർക്ക് ഉൾപ്പടെ ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് അഫ്ഗാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
സ്ഫോടനത്തിൽ കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ചിലർ താഴേയ്ക്ക് ചാടിയെന്നും അഫ്ഗാൻ സൈനിക വക്താവ് അറിയിച്ചു. ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സൈനികരുടെയും സാധാരണക്കാരുടെയും ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്ന ഓഫീസ് ലക്ഷ്യം വച്ചായിരുന്നു താലിബാന്‍റെ ആക്രമണം. സ്ഫോടക വസ്തുക്കൾ നിറച്ച കാർ ചാവേർ ഓഫീസ് പരിസരത്തേക്ക് കയറ്റിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിന് പിന്നാലെ രണ്ടു തോക്കുധാരികൾ ഓഫീസ് പരിസരത്ത് കയറി തുടർച്ചയായി നിറയൊഴിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസ്, താലിബാൻ എന്നീ സംഘടനകൾക്ക് നേരെയാണ് അഫ്ഗാൻ സൈന്യം വിരൽ ചൂണ്ടുന്നത്.
അഫ്ഗാൻ സർക്കാർ ഓഫീസ് സ്ഫോടനം: മരണം 43 ആയി
01:39 PM Dec 25, 2018 | Deepika.com