ന്യൂഡൽഹി: അയോധ്യാവിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന കോടതിയലക്ഷ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. കേസ് വൈകിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ ആരോപണം ലജ്ജാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി സുപ്രീം കോടതിയെ അപകീർത്തിപ്പെടുത്തുകയാണ്. സുപ്രീം കോടതി ഏതെങ്കിലും രാഷ്ട്രീയ സമ്മർദത്തിനു അടിപ്പെടുമെന്നാണോ അദ്ദേഹം പറയാൻ ശ്രമിക്കുന്നത്. ഇത് ലജ്ജാവഹമാണ്. പ്രധാനമന്ത്രി ഇത്തരത്തിൽ പ്രസ്താവന നടത്താൻ പാടില്ലെന്നും കപിൽ സിബൽ പറഞ്ഞു. ആരാണ് ഭയപ്പെടുത്താൻ ശ്രമിക്കുന്നത്? എന്താണ് വിച്ച്പി അയോധ്യയിൽ ചെയ്യുന്നത്? പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി അയോധ്യയിൽ അവർ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി മോദിക്ക് വസ്തുകൾ അറിയില്ല. കോൺഗ്രസ് അയോധ്യാക്കേസിൽ കക്ഷിയല്ല. ജനുവരി 2018 മുതൽ താൻ അയോധ്യാക്കേസിൽ ഹാജരാകുന്നത് അവസാനിപ്പിച്ചു. പലപ്പോഴും പ്രധാനമന്ത്രി കാര്യങ്ങൾ അറിയാതെയാണ് സംസാരിക്കുന്നതെന്നും കപിൽ സിബൽ പറഞ്ഞു. മോദി 2014, 2015, 2016, 2017 വർഷങ്ങളിൽ രാമക്ഷേത്രത്തെ ഓർത്തില്ല. എന്നാൽ 2018 ൽ ഓർമിച്ചു. തെരഞ്ഞെടുപ്പാണ് അദ്ദേഹത്തെ രാമക്ഷേത്രത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിയത്- സിബൽ കൂട്ടിച്ചേർത്തു.
അയോധ്യ: പ്രധാനമന്ത്രിയുടെ പ്രസ്താവന സുപ്രീം കോടതിക്കു അപമാനകരമെന്ന് കപിൽ സിബൽ
09:41 PM Nov 26, 2018 | Deepika.com