നിലയ്ക്കൽ: എസ്പി യതീഷ് ചന്ദ്രയെ നിലയ്ക്കലിൽനിന്നു മാറ്റിയോ? കഴിഞ്ഞ രണ്ടുദിവസമായി പലരുടെയും സംശയമിതായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞയാഴ്ച നിറഞ്ഞുനിന്ന വാർത്താതാരത്തെ കാണാതെവന്നപ്പോൾ അന്വേഷിച്ചിറങ്ങിയതും മാധ്യമങ്ങൾ തന്നെയാണ്. എന്നാൽ, താനിവിടെയുണ്ടെന്നും നിലയ്ക്കൽ ശാന്തമാണെന്നും പറഞ്ഞ് ഇന്നലെ യതീഷ്ചന്ദ്ര തന്നെ മാധ്യമങ്ങളുടെ മുന്നിലെത്തി.
കേരളത്തിൽ വരുന്നവർ കേരളസർക്കാരിനെയും കേരള പോലീസിനെയും കുറിച്ചു നല്ലതുപറയണമെന്ന ആഗ്രഹമേ തനിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയും നിലയ്ക്കലുമൊക്കെ ശാന്തമാണെന്നും എല്ലാവരും ഇവിടേക്കു വരണമെന്നും എസ്പി ചൂണ്ടിക്കാട്ടി.യതീഷ്ചന്ദ്രയെ നിലയ്ക്കലിലെ സുരക്ഷാചുമതലയിൽ നിന്നൊഴിവാക്കിയെന്നായിരുന്നു പ്രചാരണം.
അദ്ദേഹത്തിനെതിരെ ബിജെപി നേതാക്കൾ കൂടി രംഗത്തുവന്നിട്ടുള്ളതിനാൽ വാസ്തവമാകുമെന്നു പലരും ധരിച്ചു. ചില രാഷ്ട്രീയ ബന്ധമുള്ള മാധ്യമങ്ങൾ ഇത്തരത്തിൽ വാർത്തകളും നൽകി.യതീഷ് ചന്ദ്ര നിലയ്ക്കലിലെ ചുമതലയിൽ തന്നെയുണ്ടെന്നും ആവശ്യം വരുന്പോൾ രംഗത്തിറങ്ങുമെന്നും പോലീസ് ഉദ്യോഗസ്ഥർതന്നെ വിശദീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം യതീഷ്ചന്ദ്ര ശബരിമല സന്നിധാനത്തു ദർശനം നടത്താനെത്തി. പിന്നീട് നിലയ്ക്കലിലെ ക്രമസമാധാനപാലനത്തിനു നേരിട്ട് ഇറങ്ങാതെ വന്നതോടെയാണ് അന്വേഷണമായത്. ഞായറാഴ്ച എട്ട് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തപ്പോഴും എസ്പി ഉണ്ടായിരുന്നില്ല. എസിപിയും എസ്ഐയും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 17ന് അറസ്റ്റ് ചെയ്തതു മുതൽ യതീഷ് ചന്ദ്ര വാർത്താതാരമാണ്. പിന്നാലെ ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ശബരിമല യാത്രയ്ക്കൊപ്പം ബസിൽ കയറി നിർദേശങ്ങൾ നൽകിയതും വാർത്തകളിൽ നിറഞ്ഞത്. നിരോധനാജ്ഞ ലംഘിക്കാനെത്തിയ യുഡിഎഫ് നേതാക്കളെ ബസുകളിൽ കയറ്റി പന്പയ്ക്കു വിട്ടപ്പോഴും എസ്പിയുടെ ഇടപെടലുണ്ടായി.
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായുണ്ടായ തർക്കമാണ് അദ്ദേഹത്തെ താരമാക്കിയത്. എസ്പിയെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങൾ മുന്നേറുന്നതിനിടെയാണ് ശബരിമല ഡ്യൂട്ടിയിൽ നിന്നൊഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി പ്രചാരണമുണ്ടായത്.
ഉദ്യോഗസ്ഥരെ മാനസികമായി തളർത്തുന്ന പ്രചാരണങ്ങൾക്കെതിരെ ഐപിഎസ് അസോസിയേഷനും രംഗത്തെത്തിയതോടെ ഇതു ശരിയാകാമെന്നു പലരും ധരിച്ചു. എന്നാൽ, ശബരിമലയുമായി ബന്ധപ്പെട്ടു നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ടം 30 വരെയുള്ളതാണെന്നും അതുവരെ യതീഷ്ചന്ദ്ര തന്നെ നിലയ്ക്കൽ എസ്പിയായി തുടരുകയാണെന്നും വിശദീകരണമുണ്ടായിട്ടുണ്ട്.
ഇതിനിടെ, യതീഷ് ചന്ദ്രയെ തിരികെ തൃശൂർ സിറ്റി പോലീസ്കമ്മീഷണർ സ്ഥാനത്തു ചുമതലയേൽക്കാൻ അനുവദിക്കില്ലെന്ന തരത്തിൽ പ്രസ്താവനയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്പിയെ ശക്തമായി തുണച്ചു രംഗത്തുവന്നു.