ന്യൂഡൽഹി: എയർസെൽ- മാക്സിസ് സാന്പത്തിക ക്രമക്കേടിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് സിബിഐ. പട്യാലഹൗസ് കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. എന്നാൽ, കേസിൽ ചിദംബരത്തെയും മകൻ കാർത്തിയെയും ഡിസംബർ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു.
എയർസെൽ- മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടത്തിയെന്നു ചൂണ്ടിക്കാട്ടി സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും കേസിൽ പ്രതികളായ മറ്റുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ലഭിക്കേണ്ടതുണ്ടെന്നു സിബിഐ കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തിൽ നടപടികൾ പൂർത്തിയാക്കാൻ രണ്ടാഴ്ച കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കേസിൽ കുറ്റപത്രം സമർപ്പിച്ചതിനു ശേഷം ചിദംബരവും കാർത്തിയും വിദേശത്തെ ബാങ്ക് അക്കൗണ്ടുകൾ അവസാനിപ്പിച്ചത് സംബന്ധിച്ച് പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി.
എയർസെൽ- മാക്സിസ്: ചിദംബരത്തെയും മകനെയും അറസ്റ്റ് ചെയ്യാൻ അനുമതിയുണ്ടെന്ന് സിബിഐ
08:33 PM Nov 26, 2018 | Deepika.com