ഇംഗ്ലണ്ട് പരമ്പര തൂത്തുവാരി

04:56 PM Nov 26, 2018 | Deepika.com
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. പരന്പരയിലെ അവസാനത്തെ മത്സരത്തിൽ 42 റണ്‍സിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. 327 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 284 റണ്‍സിൽ അവസാനിച്ചു.

കുശാൽ മെൻഡിസ് (86), റോഷൻ സിൽവ (65) എന്നിവർ പൊരുതിയെങ്കിലും ലങ്കയുടെ തോൽവി ഒഴിവാക്കാനായില്ല. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ ഒത്തുചേർന്ന് 102 റണ്‍സ് ചേർത്തു. ഈ ഘട്ടത്തിൽ ലങ്ക വിജയപ്രതീക്ഷ വച്ച് പുലർത്തിയിരുന്നു. അവസാന വിക്കറ്റിൽ സുരങ്ക ലക്മാലും മലിന്ദ പുഷ്പകുമാരയും ചേർന്ന് 58 റണ്‍സ് നേടി പോരാട്ടവീര്യം കാഴ്ചവച്ചു. 42 റണ്‍സോടെ പുഷ്പകുമാര പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിന് വേണ്ടി മൊയിൻ അലിയും ജാക്ക് ലീച്ചും നാല് വീതം വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറിയിലൂടെ ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ച ജോണി ബെയിർസ്റ്റോ മാൻ ഓഫ് ദ മാച്ചായി. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഫോക്സാണ് പരന്പരയുടെ താരം.

സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 336, രണ്ടാം ഇന്നിംഗ്സ് 230, ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് 240, രണ്ടാം ഇന്നിംഗ്സ് 284.