ന്യൂഡൽഹി: ഗോഹട്ടിയിൽ കത്തിക്കയറിയ ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ ചാമ്പലാക്കിയത് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറുടേയും ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുടേയും റിക്കാർഡ്. ഏകദിനത്തിൽ 150 റൺസിലേറെ റൺസ് ഏറ്റവും കൂടുതൽ തവണ സ്കോർ ചെയ്ത താരമെന്ന റിക്കാർഡാണ് സച്ചിൻ, വാർണർ പ്രതിഭകളിൽനിന്ന് രോഹിത് അടിച്ചെടുത്തത്.
വെസ്റ്റ് ഇൻഡീസിനെതിരായി ഗോഹട്ടിയിലെ വെടിക്കെട്ടാണ് രോഹിതിനെ റിക്കാർഡിന് അർഹനാക്കിയത്. വിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ തന്റെ 20 ാം സെഞ്ചുറി രോഹിത് സ്വന്തമാക്കി.
സച്ചിനും വാർണറും അഞ്ച് തവണയാണ് 150 റൺസിലേറെ സ്കോർ ചെയ്തത്. ക്രിസ് ഗെയ്ലും സനത് ജയസൂര്യയും ഹാഷിം അംലയും നാലു തവണ 150 റൺസിലേറെ സ്കോർ ചെയ്തിട്ടുണ്ട്. ഈ ബാറ്റ്സ്മാൻമാരെല്ലാം ഓപ്പണർമാരായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഗോഹട്ടിയിൽ രോഹിതിന്റെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടേയും സെഞ്ചുറി മികവിൽ വിൻഡീസിനെ ഇന്ത്യ എട്ടുവിക്കറ്റിനു പരാജയപ്പെടുത്തി. വീൻഡീസിന്റെ 323 റൺസ് വിജയലക്ഷ്യം ഇന്ത്യ 47 പന്തുകൾ ബാക്കിനിൽക്കെയാണ് മറികടന്നത്.
രോഹിത് 117 പന്തിൽ പുറത്താകാതെ 152 റൺസാണ് നേടിയത്. അർധസെഞ്ചുറി 33 പന്തിൽനിന്നും സെഞ്ചുറി 88 പന്തിൽനിന്നും തികച്ച രോഹിതിന് അടുത്ത 50 റൺസ് സ്വന്തമാക്കാൻ 29 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. 15 ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്.
രോഹിത് ഹിറ്റിൽ സച്ചിനും വീണു; 150 മുകളിൽ ഇനി ഒറ്റയ്ക്ക്
07:32 PM Oct 22, 2018 | Deepika.com