ന്യൂഡൽഹി: സിബിഐ ഡയറക്ടർമാർ തമ്മിലുള്ള പോര് മുറുകിയതോടെ ഇരുവരേയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുവരുത്തി. സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയേയും സിബിഐ ഡയറക്ടർ അലോക് വർമയേയുമാണ് വിളിച്ചുവരുത്തിയത്.
അഴിമതി നടത്തിയെന്ന പരാതിയിൽ അസ്താനയ്ക്കെതിരെ ഞായറാഴ്ച സിബിഐ കേസെടുത്തിരുന്നു. അസ്താനയാവട്ടെ അലോക് വർമയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരേയും പ്രധാനമന്ത്രി വിളിച്ചുവരുത്തിയത്.
കള്ളപ്പണക്കേസിൽനിന്നും രക്ഷപെടുത്താമെന്നു വാഗ്ദാനം ചെയ്തു മാംസവ്യാപാരിയായ മോയിൻ ഖുറേഷിയിൽനിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അസ്താനയ്ക്കെതിരെ കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് അസ്താനയ്ക്കൊപ്പം പ്രവർത്തിച്ചിരുന്ന ഡിഎസ്പി ദേവേന്ദ്ര കുമാറിനെ തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്തു.
ഖുറേഷിക്കെതിരായ കള്ളപ്പണക്കേസിൽ നേരത്തെ ദേവേന്ദ്ര കുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. അസ്താനയായിരുന്നു അന്വേഷണ സംഘത്തലവൻ. അസ്താന കൈക്കൂലി വാങ്ങിയെന്ന് ഹൈദരാബാദ് സ്വദേശിയായ സതീഷ് സനയാണ് പരാതിപ്പെട്ടത്.
കള്ളപ്പണക്കേസിൽ ഖുറേഷിയുടെ പേരു പരാമർശിക്കാതിരിക്കാൻ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണു അസ്താനയ്ക്കെതിരേയുള്ള ആരോപണം. 2017 ഡിസംബർ മുതൽ പത്തു മാസത്തിനിടെ പല തവണകളായി കൈക്കൂലി നൽകിയെന്നും സതീഷ് സനയുടെ പരാതിയിൽ പറയുന്നു. സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കൊപ്പം ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ സ്പെഷൽ ഡയറക്ടർ സമന്ത് കുമാർ ഗോയലിന്റെ പേരും എഫ്ഐആറിലുണ്ട്.
എന്നാൽ, തനിക്കെതിരേ സിബിഐയിലെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെയും ചില ഉന്നതർ നടത്തിയ ഗൂഢാലോചനയാണു സതീഷ് സനയുടെ പരാതി യുടെ പിന്നിലെന്നു രാകേഷ് അസ്താന കേന്ദ്ര സർക്കാരിനയച്ച കത്തിൽ ആരോപിക്കുന്നു. മോയിൻ ഖുറേഷിക്കെതിരായ കേസിൽ സിബിഐ മേധാവി അലോക് വർമയാണ് രണ്ടു കോടി കൈക്കൂലി വാങ്ങിയതെന്നും പറയുന്നു. ഇതുകൂടാതെ സിബിഐയിൽ നടക്കുന്ന ഗുരുതരമായ കൃത്യവിലോപങ്ങളുടെ പത്തു വിവര ങ്ങളും അസ്താന കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, അലോക് വർമയ്ക്കെതിരേ രാകേഷ് അസ്താന നൽകിയ പരാതിയേക്കുറിച്ചു പരിശോധിക്കാൻ കേന്ദ്രസർക്കാർ മുഖ്യ വിജിലൻസ് കമ്മീഷനു നിർദേശം നൽകിയിരുന്നു. അലോക് വർമ അടിസ്ഥാനമില്ലാത്തതും വേണ്ടത്ര പരിശോധനയില്ലാത്തതുമായ വിവരങ്ങളുമായി തന്റെ അന്വേഷണത്തിൽ ഇടപെടുകയും പദവിയെ അവഹേളിക്കുകയും ചെയ്യുന്നെന്നായിരുന്നു അസ്താനയുടെ പരാതി.
ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ അനധികൃത സ്വത്ത് സംബന്ധിച്ച റെയ്ഡിനിടെ അതു നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ അസ്താന ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, അസ്താനയുടെ ആരോപണങ്ങൾ അലോക് വർമയ്ക്കെതിരേ മെനഞ്ഞുണ്ടാക്കിയതാണെന്നും നുണകളുടെ കൂന്പാരമാണെന്നും സിബിഐ ഡയറക്ടറുമായി അടുപ്പമുള്ളവർ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുപ്പമുള്ള രാകേഷ് അസ്താ നയെ സിബിഐ സ്പെഷൽ ഡയറക്ടറായി നിയമിച്ചതു വിവാദത്തിനിടയാക്കിയിരുന്നു.
പോര് അറിയാൻ പ്രധാനമന്ത്രി..! സിബിഐ ഡയറക്ടർമാരെ വിളിച്ചുവരുത്തി
05:33 PM Oct 22, 2018 | Deepika.com