ആലപ്പുഴ: മലബാർ ബ്രൂവറിസിന്റെ പിതൃത്വം എൽഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിക്ക് അനുമതി നൽകിയത് ആന്റണിയാണെന്ന് പരാമർശം പിൻവലിക്കണം. ബ്രൂവറിക്ക് ആന്റണി അനുമതി നൽകിയിട്ടില്ലെന്നും 1998ൽ നായനാർ സർക്കാരിന്റെ കാലത്താണ് ബ്രൂവറി അനുവദിച്ചതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1999നുശേഷം ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചിട്ടില്ലെന്ന് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. എന്നാൽ 2003ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുന്പോൾ ചാലക്കുടിയിൽ ബ്രൂവറി അനുവദിച്ചതിന്റെ രേഖകൾ വിജയരാഘവൻ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ചെന്നിത്തല രംഗത്തെത്തിയത്.
വിജരാഘവന്റെയും രാമകൃഷ്ണന്റെയും നീക്കം അപഹാസ്യമാണ്. എക്സൈസ് മന്ത്രി രാമകൃഷണനും എൽഡിഎഫ് കണ്വീനർ വിജയരാഘവനും മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകിയത് മന്ത്രിസഭയോ മുന്നണിയോ നിയമസഭയോ അറിഞ്ഞിട്ടില്ല. ഇഷ്ടക്കാർക്കുവേണ്ടിയാണ് ഇപ്പോൾ ബ്രൂവറികൾ അനുവദിച്ചിരിക്കുന്നത്. ഇത് പിടികൂടിയപ്പോൾ പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. താൻ ഉന്നയിച്ച പത്ത് ചോദ്യങ്ങൾക്ക് ഇതുവരെ എക്സൈസ് മന്ത്രിക്ക് മറുപടി പറയാൻ സാധിച്ചിട്ടില്ല. ബ്രൂവറികൾ അനുവദിച്ചതിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്രൂവറിയിൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാരിന് ധൈര്യമുണ്ടോ എന്നും ചെന്നിത്തല വെല്ലുവിളിച്ചു. ആരും അറിയാതെ ബ്രൂവറികൾ അനുവദിക്കാൻ ഇവർക്ക് എന്ത് അധികാരം. ഇതിൽനിന്നു രക്ഷപ്പെടാമെന്ന് ഇടുതുമുന്നണി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ കാലത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യദുരന്തമുണ്ടായതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മലബാർ ബ്രൂവറിസിന്റെ പിതൃത്വം എൽഡിഎഫിനെന്ന് ചെന്നിത്തല
04:47 PM Sep 30, 2018 | Deepika.com