തിരുവനന്തപുരം: രണ്ടു ദിവസത്തിൽ അധികം വെള്ളം കെട്ടിനിന്നതോ മണ്ണിടിച്ചിൽ അടക്കമുള്ള കാരണങ്ങളാൽ വീട് വാസയോഗ്യമല്ലാതാകുകയും ചെയ്ത ഓരോ കുടുംബത്തിനും ഒറ്റത്തവണ ആശ്വാസ ധനസഹായമായി 10,000 രൂപ അനുവദിക്കാൻ സർക്കാർ ഉത്തരവ്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് 3800 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 6200 രൂപയും നൽകാൻ റവന്യു, ദുരന്ത നിവാരണ വകുപ്പുകൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പ്രളയക്കെടുതിയിൽപ്പെട്ടവർ വീടുകളിലേക്കു മടങ്ങുന്പോൾ 10,000 രൂപ വീതം നൽകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും പലയിടത്തും തുക ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ഉത്തകവിറക്കിയത്. സംസ്ഥാനത്തെ പ്രളയബാധിതമായി പ്രഖ്യാപിച്ച 452 വില്ലേജുകളിലുള്ളവർക്കു തുക ലഭിക്കും.
പൂർണമായി തകർന്നതോ വാസയോഗ്യമല്ലാതാകുകയോ ചെയ്ത വീടിന് നാലു ലക്ഷം രൂപ വീതവും വീടും സ്ഥലവും നഷ്ടമായവർക്ക് സ്ഥലം വാങ്ങാൻ പരാമാവധി ആറു ലക്ഷം അടക്കം പത്തു ലക്ഷം രൂപയും ലഭ്യമാക്കും. മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടമായ മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ നിന്നു തുക ലഭ്യമാക്കും.
വെള്ളം കെട്ടിനിന്ന, മണ്ണിടിച്ചിൽ നേരിട്ട വീടുകൾക്ക് 10,000 രൂപ നൽകാൻ സർക്കാർ ഉത്തരവ്
09:32 PM Aug 26, 2018 | Deepika.com