ഇസ്ലാമാബാദ്: അധികാരത്തിലെത്തിയതിനു പിന്നാലെ സുപ്രധാന ഭരണമാറ്റങ്ങളുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രസിഡന്റ്, ചീഫ് ജസ്റ്റീസ്, സെനറ്റ് ചെയർമാൻ, ദേശീയ അസംബ്ലി സ്പീക്കർ എന്നിവർ വിമാനത്തിന്റെ ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്നത് സർക്കാർ നിരോധിച്ചു.
സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പരിഷ്കരിച്ചു. കൂടാതെ, പ്രധാനമന്ത്രി, ഫെഡറൽ മന്ത്രിമാർ, ദേശീയ അസംബ്ളി അംഗങ്ങൾ എന്നിവരുടെ വിവേചന ഫണ്ടും നിരോധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനങ്ങൾ കൈക്കൊണ്ടത്. രാജ്യത്തുടനീളം ചേരികൾ നവീകരിക്കുന്നതിനും പ്രധാന പട്ടണങ്ങളിൽ വൃക്ഷത്തോട്ടങ്ങൾ തുറക്കുന്നതിനും ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കാനും കാബിനറ്റ് തീരുമാനിച്ചു.
മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ഒരു വർഷത്തിനിടെ 51 ശതകോടി പാക്കിസ്ഥാനി രൂപ (417,825,150 ഡോളർ) സർക്കാർ ഖജനാവിൽനിന്നു തന്റെ വിവേചനാധികാരമുപയോഗിച്ച് ചെലവഴിച്ചതായി ഡോണ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അതേപോലെ, പ്രസിഡന്റ് മാംനൂൻ ഹുസൈൻ തന്റെ വിവേചനാധികാരത്തിൽ 90 ദശലക്ഷം പാക്കിസ്ഥാനി രൂപയും വിതരണം ചെയ്തു.
ജൂലൈ 25-ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ജയിച്ച് പ്രധാനമന്ത്രി പദത്തിലെത്തിയശേഷം പ്രൈം മിനിസ്റ്റർ ഹൗസ് ഉപയോഗിക്കാൻ വിസമ്മതിച്ച ഇമ്രാൻ ഖാൻ മുൻ പ്രധാനമന്ത്രിയുടെ സൈനിക സെക്രട്ടറിയുടെ വസതിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. രണ്ടു വാഹനങ്ങളും രണ്ടു സേവകരുമായും അദ്ദേഹം സ്വകാര്യ സൗകര്യങ്ങൾ വെട്ടിക്കുറച്ചിരുന്നു.
വിമാനത്തിന്റെ ഫസ്റ്റ് ക്ലാസിൽ സർക്കാർ ഉന്നതരുടെ യാത്ര നിരോധിച്ച് ഇമ്രാൻ ഖാൻ
10:34 AM Aug 26, 2018 | Deepika.com