കോൽക്കത്ത: പശ്ചിമ ബംഗാളിൽനിന്ന് മമതാ ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും വേരോടെ പിഴുതുകളയുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എത്രകണ്ട് പ്രതിഷേധമുണ്ടായാലും ദേശീയ പൗരത്വ രജിസ്ട്രേഷൻ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കോല്‍ക്കത്തയില്‍ യുവ സ്വാഭിമാന്‍ സമാവേശ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചറിയാനും പുറത്താക്കാനുള്ള എറ്റവും ഫലപ്രദമായ മാർഗമാണ് ദേശീയ പൗരത്വ രജിസ്ട്രേഷൻ. എന്നാൽ മമതാ ബാനർജി റോഹിങ്ക്യകളെയും അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെയും ഇവിടെ പാർപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. തന്റെ വോട്ട് ബാങ്ക് സംരക്ഷിക്കാനാണ് മമത ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. എന്നാൽ നമ്മൾക്ക് രാജ്യമാണ് ആദ്യം, അതിനു ശേഷം മാത്രമാണ് വോട്ട്ബാങ്ക്. നിങ്ങൾക്ക് ആകാവുന്നതുപോലെ പ്രതിഷേധിച്ചുകൊള്ളു, എന്നാൽ ദേശീയ പൗരത്വ രജിസ്ട്രേഷനിൽനിന്നും പിന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ബംഗാളിലെ തെരുവുകളില്‍ എല്ലാ ദിവസവും രവീന്ദ്ര സംഗീതമായിരുന്നു കേട്ടിരുന്നത്. പക്ഷേ ഇപ്പോൾ സ്ഫോടന ശബ്ദമാണ് ഉണ്ടാകുന്നത്. ബംഗ്ലദേശി കുടിയേറ്റക്കാരെ എന്തിനാണു പിന്തുണയ്ക്കുന്നതെന്നു മമതാ ബാനർജി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിൽ ഉടനീളം മമതാ ബാനർജി മുസ്ലിം പ്രീണനയം പിന്തുടരുന്നതായി സ്ഥാപിക്കാനായിരുന്നു അമിത് ഷായുടെ ശ്രമം. അടുത്തിടെ ദുർഗാ നിമജ്ജനം ചടങ്ങ് നിരോധിച്ചത് ഷാ ചൂണ്ടിക്കാട്ടി. ബിജെപി അധികാരത്തിൽ എത്തിയാൽ ദുർഗാ നിമജ്ജനം ചടങ്ങ് തടസമില്ലാതെ സംസ്ഥാനത്ത്
നടത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
അമിത മോഹം ഷാ..! ബംഗാളിൽനിന്ന് മമതയെ വേരോടെ പിഴുതുകളയുമെന്ന് ബിജെപി അധ്യക്ഷൻ
05:57 PM Aug 11, 2018 | Deepika.com