വയനാട്ടിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം

12:03 PM Aug 11, 2018 | Deepika.com
വയനാട്: കനത്ത മഴ നാശം വിതച്ച വയനാട് ജില്ലയിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വയനാട് കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.ഐ.ഷാനവാസ് എംപിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ സംഘവും വയനാട്ടിൽ നിന്ന് മടങ്ങി.

അവലോകന യോഗത്തിന് മുൻപ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാന്പിൽ സന്ദർശനം നടത്തിയിരുന്നു. പത്തോടെ സുൽത്താൻ ബത്തേരി സെന്‍റ് മേരീസ് കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാടിൽ ഇറങ്ങിയ ശേഷമാണ് മുഖ്യമന്ത്രിയും സംഘവും ഇവിടെയെത്തിയത്. വയനാടിന്‍റെ ചുമതലയുള്ള തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കളക്‌ടർ, എംഎൽഎമാർ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മൂന്ന് താലൂക്കുകളിലുമായി 135 ദുരിതാശ്വാസ ക്യാന്പുകളാണ് വയനാട്ടിൽ പ്രവർത്തിക്കുന്നത്. 2,761 കുടുംബങ്ങളിൽ നിന്നായി 10,676 പേരാണ് ക്യാന്പുകളിൽ കഴിയുന്നത്. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം ജില്ലയിലുടനീളം ഉണ്ടായിട്ടുണ്ട്. കാലവർഷത്തിൽ ഇതുവരെ ജില്ലയിൽ 584.22 ഹെക്ടർ കൃഷി നശിച്ചതായാണ് ജില്ലാ ഭരണകൂടത്തിന്‍റെ കണക്ക്.