ന്യൂഡൽഹി: കോണ്‍ഗ്രസ് അംഗത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം സഭാ രേഖകളിൽ നിന്നു നീക്കം ചെയ്തു. സഭാ ചരിത്രത്തിൽ അപൂർവമായാണ് ഒരു പ്രധാനമന്ത്രിയുടെ വാക്കുകൾ സഭാ രേഖകളിൽ നിന്നു നീക്കം ചെയ്യേണ്ടി വരുന്നത്. വ്യാഴാഴ്ച ഹരിവംശ് നാരായണ്‍ സിംഗിനെ ഉപാധ്യക്ഷനായി തെരഞ്ഞെടുത്ത ശേഷം നടത്തിയ അഭിനന്ദന പ്രസംഗത്തിലാണ് മോദി ഉപാധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ച ബി.കെ ഹരിപ്രസാദിനെക്കുറിച്ച് മോശം പരാമർശം നടത്തിയത്.
ബി.കെ ഹരിപ്രസാദിന്റെ ഇനീഷ്യൽ കൂട്ടി ഹിന്ദിയിൽ പ്രധാനമന്ത്രി നടത്തിയ തമാശ കലർന്ന പരാമർശമാണ് പ്രതിപക്ഷം ആയുധമാക്കിയത്. പ്രധാനമന്ത്രി സഭ അധ്യക്ഷന്റെ പദവിയുടെയും രാജ്യസഭയുടെയും അന്തസിനെ അപമാനിച്ചു എന്നാണ് സംഭവത്തെക്കുറിച്ചു ബി.കെ ഹരിപ്രസാദ് പ്രതികരിച്ചത്.
അന്നു തന്നെ പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചെങ്കിലും പരിശോധിച്ചു വേണ്ടത് ചെയ്യാമെന്നായിരുന്നു രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു പറഞ്ഞത്. സഭ ഇന്ന് ചേർന്നപ്പോൾ പ്രധാനമന്ത്രിയുടെ പരാമർശത്തിൽ കരുതിക്കൂട്ടിയുള്ള അധിക്ഷേപം ഉണ്ടെന്ന് ആർജെഡി എംപി മനോജ് കുമാർ ഝാ ചൂണ്ടിക്കാട്ടി. പിന്നീടാമ് പരാമർശം സഭാ രേഖകളിൽ നിന്നു നീക്കം ചെയ്യുന്നതായി അധ്യക്ഷൻ അറിയിച്ചു.
പരിഹാസം അതിര് വിട്ടു: മോദിയുടെ പരാമർശം രാജ്യസഭ നീക്കം ചെയ്തു
08:28 PM Aug 10, 2018 | Deepika.com