റായ്പുർ: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റാഫേൽ യുദ്ധവിമാന ഇടപാടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്രമോദിയുടെ കാർമികത്വത്തിൽ നടന്ന പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ അഴിമതിയാണ് റാഫേൽ. ഒരോ റാഫേൽ വിമാനത്തിനും 540 കോടി രൂപയിൽനിന്നും 1600 കോടിയായി ഉയർന്നെന്നും അദ്ദേഹം റായ്പുരിൽ പറഞ്ഞു.
ഫ്രാൻസിൽനിന്നും 36 യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള കരാർ ഇന്ത്യ 2015 ൽ ആണ് ഒപ്പുവച്ചത്. ഒരോ വിമാനത്തിനും 540 കോടി രൂപ വീതം എന്ന നിലയിൽ യുപിഎ സർക്കാർ ഫ്രാൻസുമായി കരാർ ഉറപ്പിച്ചിരുന്നു. കരാർ എല്ലാം തയാർ ആയിരുന്നു. മോദിക്ക് തീരുമാനം എടുത്താൽ മാത്രം മതിയായിരുന്നു. എന്നാൽ മോദി ഫ്രാൻസിൽപോയതോടെ പഴയ കരാർ ഇല്ലാതായി. പ്രതിരോധമന്ത്രിയും മറ്റ് കാബിനറ്റ് മന്ത്രിമാരും ഒന്നും അറിഞ്ഞില്ല.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്സ് ലിമിറ്റഡിനായിരുന്നു ആദ്യം റാഫേല്‍ യുദ്ധവിമാന കരാര്‍ നല്‍കിയത്. എന്നാൽ ഇവരിൽനിന്നും ഒരിക്കൽപോലും യുദ്ധവിമാനങ്ങൾ നിർമിച്ചിട്ടില്ലാത്ത ഒരു പ്രതിരോധകരാറിന്റെ ഭാഗമായി ഇതുവരെ പ്രവർത്തിക്കാത്ത സ്വകാര്യ കമ്പനിക്ക് ഈ കരാർ നൽകി. 45,000 കോടി രൂപ കടത്തിൽ ആയിരുന്ന കമ്പനിക്കാണ് കരാർ നൽകിയതെന്നും രാഹുൽ ആരോപിച്ചു.
ബിഹാറിലും യുപിയിലും പെൺകുട്ടികൾ കൂട്ടമാനഭംഗത്തിനിരയാക്കപ്പെട്ടിട്ട് പ്രധാനമന്ത്രി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും രാഹുൽ പറഞ്ഞു. നിങ്ങളുടെ മാത്രമല്ല രാജ്യത്തെ എല്ലാ സ്ത്രീകളുടേയും മനസിൽ ഒരു ചോദ്യം ഉയർന്നുവരുന്നു. എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടെ സ്ത്രീകൾക്ക് സംഭവിച്ചത് 3000 കൊല്ലത്തിൽ സംഭവിച്ചിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
റാഫേൽ ഇടപാട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി: രാഹുൽ ഗാന്ധി
06:18 PM Aug 10, 2018 | Deepika.com