കൗസംബി: ദളിത് വിഭാഗത്തിൽപ്പെട്ട മുതിർന്ന സർക്കാർ ഉദ്യോഗസ്ഥയ്ക്കു കുടിവെള്ളം നിഷേധിച്ച സംഭവത്തിൽ ആറു പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. അംബാബ പൂരബ് ഗ്രാമമുഖ്യൻ ശിവ് സന്പത്ത്, ഭൈല മക്ദൂംപുർ ഗ്രാമമുഖ്യയുടെ ഭർത്താവ് പങ്കജ് യാദവ്, സായ്ബാസ ഗ്രാമമുഖ്യൻ അൻസാർ അലി, ജില്ലാ പഞ്ചായത്ത് അംഗം ജല്ലർ തിവാരി, ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർ രവിദത്ത് മിശ്ര, രാജേഷ് സിംഗ് എന്നിവർക്കെതിരേയാണു കേസ്. എസ് സി/എസ്എസ്ടി നിയമപ്രകാരമാണു കേസ്.
ദളിത് വിഭാഗത്തിൽപ്പെട്ടതാണ് എന്ന കാരണത്താൽ ഡെപ്യൂട്ടി ചീഫ് വെറ്റിറനറി ഓഫീസറായ ഡോ.സീമയ്ക്ക് ഗ്രാമമുഖ്യൻ കുടിവെള്ളം നിഷേധിച്ചിരുന്നു. ഉത്തർപ്രദേശിലെ കൗസംബി ജില്ലയിലാണു സംഭവം. ജില്ലാ പഞ്ചായത്ത് തലവന്റെ നിർദേശപ്രകാരം വികസനപ്രവർത്തനങ്ങൾ പരിശോധിക്കാനെത്തിയതായിരുന്നു ഡോ.സീമ. കൈയിൽ കുടിക്കാനായി കരുതിയിരുന്ന വെള്ളം തീർന്നപ്പോൾ ഡോ.സീമ തനിക്കും ഒപ്പമുണ്ടായിരുന്ന ഗ്രാമ വികസന ഉദ്യോഗസ്ഥൻ രവി ദത്തിനോടും ഗ്രാമമുഖ്യനായ ശിവ സന്പത് പാശിയോടും കുടിവെള്ളം ആവശ്യപ്പെട്ടു. എന്നാൽ ഇരുവരും തനിക്കു കുടിവെള്ളം നിഷേധിക്കുകയായിരുന്നെന്ന് ഡോ.സീമ ആരോപിക്കുന്നു.
ഇതേതുടർന്ന് താൻ സമീപമുണ്ടായിരുന്ന മറ്റു ഗ്രാമീണരോട് വെള്ളം ആവശ്യപ്പെട്ടപ്പോൾ നൽകരുതെന്ന് ഇരുവരും നിർദേശിച്ചെന്നും താനൊരു പ്രമേഹ രോഗിയാണെന്ന പരിഗണന പോലും നൽകാതെയായിരുന്നു അവരുടെ പ്രവർത്തനങ്ങളെന്നും ഡോ.സീമ പറഞ്ഞു. സംഭവത്തിൽ ഡോ.സീമ പരാതി നൽകി. അന്വേഷണം നടക്കുകയാണെന്നും നടപടിയുണ്ടാകുമെന്നും ജില്ലാ മജിസ്ട്രേറ്റ് മനീഷ് വർമ അറിയിച്ചു.
ദളിത് ഉദ്യോഗസ്ഥയ്ക്കു കുടിവെള്ളം നിഷേധിച്ച സംഭവം; ആറു പേർക്കെതിരേ കേസ്
09:15 PM Aug 02, 2018 | Deepika.com