കോഴിക്കോട്: മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും പേരിൽ സാന്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരൻ പി.സതീശനെ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് കോഴിക്കോട് കസബ പോലീസ് സതീശനെ അറസ്റ്റ് ചെയ്തത്. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
ആശ്രിത നിയമനത്തിന്റെ പേരിൽ കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ വീട്ടമ്മയിൽനിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് സതീശനെതിരായ പരാതി. ആരോപണം ഉന്നയിച്ച സ്ത്രീയുടെ ഭർത്താവ് തദ്ദേശസ്വയംഭരണ വകുപ്പിൽ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം തനിക്ക് ജോലി ശരിയാക്കിത്തരം എന്ന് വാഗ്ദാനം ചെയ്താണ് സതീശൻ പണം വാങ്ങിയതെന്നും യുവതി പരാതിപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേരു പറഞ്ഞാണ് സതീശൻ തന്റെ കൈയിൽനിന്നു പണം വാങ്ങിയത്. ആദ്യ ഘട്ടത്തിൽ 40,000 രൂപയാണ് നൽകിയത്. പിന്നീട് പലപ്പോഴായി രണ്ടര ലക്ഷം രൂപ കൈമാറി. പണം നൽകിയതിന്റെ ബാങ്ക് രേഖകൾ തന്റെ കൈവശമുണ്ടെന്നും ജോലി ലഭിക്കുമെന്ന് പറഞ്ഞ് ഇയാൾ പറ്റിക്കുകയായിരുന്നുവെന്നും യുവതി പരാതിപ്പെട്ടു.
കോഴിക്കോട് കസബ സ്റ്റേഷനിൽ പരാതി നൽകാൻ യുവതി എത്തിയെങ്കിലും ആദ്യഘട്ടത്തിൽ പോലീസുകാർ ഗൗനിച്ചില്ല. പി.ശശിയുടെ സഹോദരനെതിരേയാണ് പരാതി എന്ന് അറിഞ്ഞതോടെ എസ്ഐ പരാതി പോലും സ്വീകരിക്കാതെ കയർത്തു. പിന്നീട് എസ്ഐ സ്റ്റേഷൻ വിടുകയും ചെയ്തു എന്നും യുവതി കുറ്റപ്പെടുത്തി.
സാന്പത്തിക തട്ടിപ്പ്: സിപിഎം മുൻ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരൻ അറസ്റ്റിൽ
07:12 PM May 04, 2018 | Deepika.com