ബംഗളൂരു: അനധികൃത ഖനനക്കേസിൽ ശിക്ഷിക്കപ്പെട്ട ഖനി ഉടമ ജനാർദന റെഡ്ഡി ബെല്ലാരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് സുപ്രീം കോടതി വിലക്ക്. സഹോദരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ അനുമതി ആവശ്യപ്പെട്ട് ജനാർദന റെഡ്ഡി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
അനധികൃത ഖനനക്കേസിൽ ശിക്ഷിക്കപ്പെട്ടശേഷം ജാമ്യത്തിലിറങ്ങിയ ജനാർദന റെഡ്ഡി ബെല്ലാരിയിൽ പ്രവേശിക്കുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും സുപ്രീംകോടതി വിലക്കിയിരുന്നു. ഇതിൽ ഇളവ് ആവശ്യപ്പെട്ട് മൂത്ത സഹോദരൻ സോമശേഖര റെഡ്ഡിക്ക് വേണ്ടി പ്രചാരണം നടത്താൻ അനുമതി തേടിയാണ് ജനാർദൻ റെഡ്ഡി സുപ്രീം കോടതിയെ സമീപിച്ചത്. ബെല്ലാരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ് സോമശേഖര റെഡ്ഡി. ജനാർദന റെഡ്ഡിക്ക് ജാമ്യം കിട്ടാൻ ജഡ്ജിക്ക് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ പ്രതിയാണ് സോമശേഖര റെഡ്ഡി.
മധ്യകർണാടകയിലെ ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നത് ഖനിമാഫിയ രാജാവ് എന്നറിയപ്പെടുന്ന ജനാർദന റെഡ്ഡിയാണ്. ബി.എസ് യെദ്യൂരപ്പ സർക്കാരിന്റെ കാലത്ത് വൻ അഴിമതി ആരോപണമാണ് റെഡ്ഡി സഹോദരൻമാർ നേരിട്ടത്. പതിനാറായിരം കോടി രൂപ വില മതിക്കുന്ന ഇരുന്പ് രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി കടത്തി എന്നതാണ് റെഡ്ഡിയുടെ കന്പനിക്ക് നേരെയുള്ള ഒരു പ്രധാന ആരോപണം. കേസിൽ ജനാർദന റെഡ്ഡി ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
റെഡ്ഡി സഹോദരൻമാരിലൊരാളായ സോമശേഖര റെഡ്ഡിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വേദി പങ്കിടുകയുണ്ടായി. സ്ഥാനാർഥിയെക്കുറിച്ചോ കോണ്ഗ്രസിന്റെ ആരോപണങ്ങൾ സംബന്ധിച്ചോ പ്രധാനമന്ത്രി വേദിയിൽ മിണ്ടിയില്ല. ഏഴ് മണ്ഡലങ്ങളിലാണ് റെഡ്ഡി കുടുംബത്തിൽപ്പെട്ടവരും അനുയായികളുമായവർ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്.
ജനാർദന റെഡ്ഡി ബെല്ലാരിയിൽ പ്രചാരണം നടത്തുന്നതിന് സുപ്രീം കോടതി വിലക്ക്
05:44 PM May 04, 2018 | Deepika.com