കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ആലുവ റൂറൽ എസ്പിയായിരുന്ന എ.വി. ജോർജിനെ ചോദ്യം ചെയ്തു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ജോർജിനെ ചോദ്യം ചെയ്തത്.
രണ്ട് ദിവസം മുൻപാണ് ജോർജിനെ ചോദ്യം ചെയ്തതെന്നാണ് സൂചന. വകുപ്പുതലത്തിൽ ജോർജിനു വീഴ്ച സംഭവിച്ചതായി അന്വേഷണസംഘം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ചൊവ്വാഴ്ച അറസ്റ്റിലായ പറവൂർ സിഐ ക്രിസ്പിൻ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോർജിനെ ചോദ്യം ചെയ്തത്.
ആലുവ ഡിവൈഎസ്പി പ്രഭുല്ലചന്ദ്രനെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. പ്രഭുല്ലചന്ദ്രൻ മേല്‍നോട്ട ചുമതലയില്‍ വീഴ്ച വരുത്തയോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിച്ചത്. വരാപ്പുഴ സ്റ്റേഷന്റെ ചുമതല ആലുവ ഡിവൈഎസ്പിക്കാണ്.
എ.വി. ജോർജിന്റെ കീഴിലുണ്ടായിരുന്ന മൂന്ന് ആർടിഎഫ് ഉദ്യോഗസ്ഥരായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. മൂന്നു പേരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ആർടിഎഫ് പിരിച്ചുവിടുകയും ജോർജിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. തൃശൂർ പോലീസ് അക്കാഡമിയിലേക്കാണ് ജോർജിനെ സ്ഥലംമാറ്റിയത്.
സംഭവത്തിൽ ആർടിഎഫ് ഉദ്യോഗസ്ഥരായ മൂന്നു പേരെയും വരാപ്പുഴ എസ്ഐ ദീപക്കിനെയും പറവൂർ സിഐ ക്രിസ്പിൻ സാമിനെയും അറസ്റ്റു ചെയ്തിരുന്നു.
ശ്രീജിത്തിന്റെ മരണം: എ.വി. ജോർജിനെ ചോദ്യം ചെയ്തു
03:21 PM May 04, 2018 | Deepika.com