മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേരിൽ സാന്പത്തിക തട്ടിപ്പ്; പിന്നിൽ പി.ശശിയുടെ സഹോദരനെന്ന് ആരോപണം

12:37 PM May 04, 2018 | Deepika.com
കോഴിക്കോട്: സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്ന പി.ശശിയുടെ സഹോദരനെതിരേ ഗുരുതര സാന്പത്തിക ആരോപണങ്ങളുമായി യുവതി രംഗത്ത്. ശശിയുടെ സഹോദരൻ പി.സതീശൻ ആശ്രിത നിയമനത്തിന്‍റെ പേരിൽ കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ആരോപണം ഉന്നയിച്ച സ്ത്രീയുടെ ഭർത്താവ് തദ്ദേശസ്വയംഭരണ വകുപ്പിൽ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം തനിക്ക് ജോലി ശരിയാക്കാം എന്ന് വാഗ്ദാനം ചെയ്താണ് സതീശൻ പണം വാങ്ങിയതെന്നും യുവതി ആരോപിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും പേര് പറഞ്ഞാണ് സതീശൻ തന്‍റെ കൈയിൽ നിന്നും പണം വാങ്ങിച്ചെടുത്തത്. ആദ്യ ഘട്ടത്തിൽ 40,000 രൂപയാണ് നൽകിയത്. പിന്നീട് പലപ്പോഴായി രണ്ടര ലക്ഷം രൂപ കൈമാറി. പണം നൽകിയതിന്‍റെ ബാങ്ക് രേഖകൾ തന്‍റെ കൈവശമുണ്ടെന്നും ജോലി ലഭിക്കുമെന്ന് പറഞ്ഞ് ഇയാൾ പറ്റിക്കുകയായിരുന്നുവെന്നും യുവതി പരാതിപ്പെട്ടു.

തന്‍റെ മുന്നിൽ വച്ച് ഇയാൾ മുഖ്യമന്ത്രിയെയും കോടിയേരിയെയും ഒക്കെ ഫോണ്‍ ചെയ്യുന്നതായി കാണിക്കാറുണ്ട്. അങ്ങനെയാണ് തങ്ങളെ വിശ്വസിപ്പിച്ചതെന്നും എന്നാൽ തട്ടിപ്പാണെന്ന് വൈകിയാണ് മനസിലായതെന്നും യുവതി പറയുന്നു.

അതേസമയം ഫറൂഖ് സ്വദേശിനിയായ പരാതിക്കാരി കോഴിക്കോട് കസബ സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയെങ്കിലും പോലീസുകാർ ഗൗനിച്ചില്ല. പി.ശശിയുടെ സഹോദരനെതിരേയാണ് പരാതി എന്ന് അറിഞ്ഞതോടെ എസ്ഐ പരാതി പോലും സ്വീകരിക്കാതെ കയർക്കുകയായിരുന്നു. പിന്നീട് എസ്ഐ സ്റ്റേഷൻ വിടുകയും ചെയ്തു.