ന്യൂയോർക്ക്: ലൈംഗികാരോപണം നേരിടുന്ന വിഖ്യാത ഹാസ്യതാരം ബിൽ കോസ്ബിയെയും ഫ്രഞ്ച് സംവിധായകൻ റൊമൻ പൊളാൻസ്കിയേയും ഓസ്കർ അക്കാഡമി (അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്) പുറത്താക്കി. ഇരുവരും പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡിസംബറിലാണ് അംഗങ്ങൾക്കായി പെരുമാറ്റച്ചട്ടം അക്കാഡമി രൂപീകരിച്ചത്.
14 വർഷം മുൻപു നടന്ന ലൈംഗിക പീഡനക്കേസിൽ കോസ്ബി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. മുൻ ബാസ്കറ്റ് ബോൾ താരമായ യുവതിയെ കോസ്ബി തന്റെ ഫിലാഡൽഫിയയിലെ വസതിയിൽ മയക്കുമരുന്നു നൽകിയശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ചയാളാണു കോസ്ബി.
അതേസമയം, 1978ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസാണ് പൊളാൻസ്കിക്ക് എതിരായ നടപടിക്ക് കാരണമായത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നു അദ്ദേഹം തടവുശിക്ഷ അനുഭവിച്ചിരുന്നു. 2003ൽ മികച്ച സംവിധായകനുള്ള ഓസ്കർ പുരസ്കാരം നേടിയ വ്യക്തിയാണ് പൊളാൻസ്കി.
നേരത്തെ, ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്സ്റ്റീനെയും ലൈംഗീകാരോപണ കേസിൽ ഓസ്കാർ സമിതി പുറത്താക്കിയിരുന്നു. ലൈംഗികാരോപണമുയർന്നു പത്തുദിവസത്തിനകമാണ് വെയ്ൻസ്റ്റെയ്നെ അക്കാഡമി പുറത്താക്കിയത്.
കോസ്ബിയെയും പൊളാൻസ്കിയെയും ഓസ്കർ അക്കാഡമി പുറത്താക്കി
06:53 AM May 04, 2018 | Deepika.com