ന്യൂഡൽഹി: സുപ്രീംകോടതിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സുപ്രീംകോടി മുൻ ചീഫ് ജസ്റ്റീസ് ആർ.എം ലോധ. സ്ഥിതി വഷളാവാൻ കാരണം ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണെന്നും അദ്ദേഹം തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും ലോധ കുറ്റപ്പെടുത്തി.
സുപ്രീംകോടതി വ്യക്തിപരമായ വൈരാഗ്യം തീർക്കേണ്ട സ്ഥലമല്ല. കൊളീജിയം വീണ്ടും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ചീഫ് ജസ്റ്റീസ് കോളീജിയത്തെ നയിക്കണമെന്നും ജസ്റ്റീസ് ലോധ അഭിപ്രായപ്പെട്ടു.
അതേസമയം ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താനുള്ള ശിപാർശ കേന്ദ്ര സർക്കാർ തിരിച്ചയച്ച സാഹചര്യം ചർച്ച ചെയ്യാൻ സുപ്രീം കോടതി കൊളീജിയം ഇന്ന് ചേരും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലോകുർ, കുര്യൻ ജോസഫ് എന്നിവരടങ്ങുന്നതാണു കൊളീജിയം.
ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താനുള്ള ശിപാർശയിൽ കൊളീജിയം ഉറച്ചുനിൽക്കുമെന്ന് ജസ്റ്റീസ് കുര്യൻ ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊളീജിയത്തിന്റെ ശിപാർശ മടക്കിക്കൊണ്ട് സർക്കാർ നൽകിയ കത്തിനു വസ്തുതകളും കീഴ്വഴക്കങ്ങളും ചൂണ്ടിക്കാട്ടി മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജസ്റ്റീസ് ജോസഫിനേക്കാൾ സീനിയറും യോഗ്യരുമായ വേറെ ചീഫ് ജസ്റ്റീസുമാർ നിലവിലുണ്ടെന്നും കേരളത്തിന് മതിയായ പ്രാതിനിധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കൊളീജിയം നൽകിയ ശിപാർശ കേന്ദ്ര സർക്കാർ മടക്കിയത്.
സുപ്രീംകോടതിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ജസ്റ്റീസ് ലോധ
12:57 PM May 02, 2018 | Deepika.com