ബംഗളുരു: ഐപിഎലിൽ ബാംഗളൂർ റോയൽ ചലഞ്ചേഴ്സിനെതിരേ മുംബൈ ഇന്ത്യൻസിന് 168 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ബാംഗളൂർ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സ് നേടി. മികച്ച തുടക്കം മുതലാക്കാൻ കഴിയാതിരുന്നതാണു ബാംഗളൂരിനു തിരിച്ചടിയായത്. 45 റണ്‍സ് നേടിയ മന്നൻ വോറയാണ് ബാംഗളൂർ ടോപ് സ്കോറർ.
ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ ബാംഗളൂരിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റ് അഞ്ച് ഓവറിൽ 38 റണ്‍സ് കൂട്ടിച്ചേർത്തപ്പോൾ ഡി കോക്ക്(7) മടങ്ങി. പതിവിനു വിപരീതമായി മൂന്നാം സ്ഥാനത്തിറങ്ങിയ ബ്രണ്ടൻ മക്കല്ലം മന്നൻ വോറയ്ക്കൊപ്പം ചേർന്നതോടെ ബാംഗളൂർ സ്കോർ ഉയർന്നു. ഇടയ്ക്ക് 45 റണ്‍സ് നേടി വോറ പുറത്തായെങ്കിലും മക്കല്ലവും നായകൻ വിരാട് കോഹ്ലിയും ഒത്തുചേർന്നതോടെ ബാംഗളൂർ സ്കോർ കുതിച്ചു.
14-ാം ഓവറിന്റെ മൂന്നാം പന്തിൽ മക്കല്ലം പുറത്തായി. 37 റണ്‍സായിരുന്നു വെറ്ററൻ താരത്തിന്റെ സന്പാദ്യം. ഇതിനുശേഷം ബാംഗളൂരിനു തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറിൽ വിരാട് കോഹ്ലി(32)യടക്കം മൂന്നു പേർ പുറത്തായി. അവസാന ഓവറിൽ ഗ്രാൻഡ്ഹോം നടത്തിയ ബാറ്റിംഗ് വെടിക്കെട്ടാണ് ബാംഗളൂർ സ്കോർ 150 കടത്തിയത്. ഗ്രാൻഡ്ഹോം 10 പന്തിൽ 23 റണ്‍സ് നേടി പുറത്താകാതെനിന്നു.
മുംബൈക്കായി ഹാർദിക് പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുംറ, മാർക്കണ്ഡെ, മക്ഗ്ലീഗൻ എന്നിവർ ഓരോ വിക്കറ്റും നേടി.
ബാംഗളൂരിനു തടയിട്ടു ഹാർദിക്; മുംബൈക്കു ജയിക്കാൻ 168 റണ്‍സ്
10:03 PM May 01, 2018 | Deepika.com