കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ സിഐ ക്രിസ്പിൻ സാമിനെ ചോദ്യം ചെയ്യുന്നു. കസ്റ്റഡി മരണത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ആലുവ പോലീസ് ക്ലബിൽ വിളിച്ചു വരുത്തിയാണു ക്രിസ്പിനെ ചോദ്യം ചെയ്യുന്നത്. ചോദ്യംചെയ്യലിനുശേഷം ക്രിസ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണു സൂചന. ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ ക്രിസ്പിൻ സാമിനു പങ്കുണ്ടെന്ന് ശ്രീജിത്തിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
കസ്റ്റഡി മരണക്കേസിൽ ക്രിസ്പിൻ സാം അടക്കം നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. ക്രിസ്പിൻ സാമിനെ കൂടാതെ വരാപ്പുഴ എസ്ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് ബേബി എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. മോശം പെരുമാറ്റം, കൃത്യനിർവഹണത്തിലെ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി.
സിഐ ക്രിസ്പിൻ സാമിനു ഗുരുതര വീഴ്ച പറ്റിയെന്ന് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഡിജിപിക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ശ്രീജിത്തിന്റെ മരണം: സിഐ ക്രിസ്പിൻ സാമിനെ ചോദ്യം ചെയ്യുന്നു, അറസ്റ്റ് ഉടൻ
05:44 PM May 01, 2018 | Deepika.com