മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിൽ നദിയിൽനിന്നു മാവോയിസ്റ്റുകളെന്നു സംശയിക്കുന്ന 11 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മഹാരാഷ്ട്ര-ഛത്തിസ്ഗഡ് അതിർത്തിയിലെ ഇന്ദ്രാവതി നദിയിൽനിന്നാണു ചൊവ്വാഴ്ച രാവിലെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റവരാണ് ഇവരെന്നാണു പോലീസ് സംശയിക്കുന്നത്. ഇവരെകുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ച ഛത്തീസ്ഗഡ് അതിർത്തിയിലുള്ള കാസനാസുർ വനത്തിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഗഡ്ചിരോലി പോലീസിന്റെ മാവോയിസ്റ്റ് വേട്ടയ്ക്കുള്ള സംഘമായ സി-60 കമാൻഡോകളാണു മാവോയിസ്റ്റുകളെ വധിച്ചത്.
തൊട്ടുപിന്നാലെ സുരക്ഷാ സേന നടത്തിയ മറ്റൊരു ആക്രമണത്തിൽ ആറു മാവോയിസ്റ്റുകൾ കൂടി കൊല്ലപ്പെടുകയുണ്ടായി. ചൊവ്വാഴ്ച കണ്ടെടുത്ത മൃതദേഹങ്ങൾ കൂടി കണക്കാക്കിയാൽ ഏറ്റുമുട്ടലിലെ മാവോയിസ്റ്റ് മരണസംഖ്യ 33 ആയി ഉയർന്നു.
നദിയിൽ അഴുകിയ നിലയിൽ 11 മൃതദേഹങ്ങൾ; മാവോയിസ്റ്റുകളുടേതെന്നു പോലീസ്
06:19 PM Apr 24, 2018 | Deepika.com