കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട ശ്രീജിത്തിനു ലോക്കപ്പിൽ ഏൽക്കേണ്ടിവന്നത് ക്രൂരമർദനമെന്ന് സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ. എസ്ഐ ദീപക് അസഭ്യം പറഞ്ഞുകൊണ്ട് ശ്രീജിത്തിന്റെ അടിവയറ്റിൽ ചവിട്ടുന്നത് കണ്ടതായി ശ്രീജിത്തിനൊപ്പം വീടാക്രമണക്കേസില്‍ അറസ്റ്റിലായവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വയറുവേദനയുമായി കിടന്ന ശ്രീജിത്തിനെ ദീപക് ചവിട്ടുകയായിരുന്നു. അസഭ്യം പറഞ്ഞുകൊണ്ട് അടിവയറ്റിലാണ് ചവിട്ടിയത്. വെള്ളിയാഴ്ച രാത്രി ശ്രീജിത്തിനെ എസ്ഐ ക്രൂരമായി മർദിച്ചു. വയറുവേദനയാണെന്നു പറഞ്ഞിട്ടും പോലീസുകാർ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ല. വേദന കാരണം ശ്രീജിത്ത് ലോക്കപ്പില്‍ ചുരുണ്ട്കൂടി കിടക്കുകയായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വരെ ശ്രീജിത്തിന്റെ ശരീരത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നില്ല. ആശുപത്രിയിലേക്കു കൊണ്ടുപോയ പോലീസുകാരും മർദിച്ചിരിക്കാം. അതാവാം മുഖത്തും മറ്റും കണ്ട പാടുകൾ. വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ ശനിയാഴ്ച്ച രാത്രിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. അറസ്റ്റിലായ സമയം സിഐ ക്രിസ്പിൻ സാം സ്റ്റേഷനിൽ വന്നിരുന്നതായും അറസ്റ്റിലായവര്‍ പറഞ്ഞു.
ലോക്കപ്പ് ഇടിമുറിയാക്കി; ശ്രീജിത്തിന് ഏൽക്കേണ്ടിവന്നത് ക്രൂരമർദനം
05:52 PM Apr 24, 2018 | Deepika.com