ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
എല്ലാ മതങ്ങളേയും ഒരുപോലെ കാണുവാൻ കഴിയുന്ന ഒരു ബൃഹത്തായ ആശയം ലോകത്തിനു നൽകിയ ഒരു രാജ്യമാണ് ഇന്ത്യ. രാജ്യത്തെ നാനാജാതിമതസ്ഥരെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാൻ മതേതരത്വ നിലപാടിലൂടെ ഗാന്ധിജിക്ക് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഒസി ഷിക്കാഗോ പ്രസിഡന്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയൻ ആശയങ്ങളിൽ അടിയുറച്ച് വിശ്വസിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രസിഡന്റ് സന്തോഷ് നായർ പറഞ്ഞു.
മുൻമന്ത്രി പന്തളം സുധാകരനും ചടങ്ങിൽ സന്നിഹിതനായിരുന്നു. ആരുവിചാരിച്ചാലും ഗാന്ധിയൻ ചിന്തകളെ ഇല്ലാതാക്കുവാൻ സാധിക്കുകയില്ലെന്നും ലോകം മുഴുവൻ ആദരിക്കുന്ന ഒരു മഹാവ്യക്തിത്വമാണ് ഗാന്ധിജിയെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന സുരേന്ദ്രൻ, ബ്രാഹ്മണ്യത്ത് മഠത്തിൽ തന്ത്രി മുഖ്യൻ ജ്യോതിഷ വചസ്പതി ലാൽ പ്രസാദ് ഭട്ടതിരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
ഐഒസി കേരള ചെയർമാൻ തോമസ് മാത്യു, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശൻ നായർ, ഐഒസി ഷിക്കാഗോ മുൻ പ്രസിഡന്റ് പോൾ പറമ്പി, സണ്ണി വള്ളിക്കളം, ജോർജ് മാത്യു, പ്രവീൺ തോമസ്, എബി റാന്നി, ബോബി, സണ്ണി സൈമൺ മുണ്ടപ്ലാക്കൽ തുടങ്ങിയവരും സംസാരിച്ചു.
അച്ചൻകുഞ്ഞ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.