കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. ഹർഷിന നടത്തുന്ന സമരം രണ്ടാഴ്ച പിന്നിടുന്പോഴും അനങ്ങാപ്പാറ നയവുമായി ആരോഗ്യ വകുപ്പ്.
നേരത്തെ നൽകിയ ഉറപ്പു പാലിക്കാത്തതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോർജിന് ഹർഷിന തുറന്ന കത്ത് എഴുതി. കഴിഞ്ഞ മാര്‍ച്ച് നാലിന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ വച്ച് മന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒന്നാംഘട്ട സമരം അവസാനിപ്പിക്കുകയായിരുന്നു. മുന്‍പ് ശസ്ത്രക്രിയ നടന്ന രണ്ട് ആശുപത്രികളും ആരോഗ്യ വകുപ്പിന് കീഴിലുള്ളതായതിനാല്‍ സർക്കാർ നഷ്ടപരിഹാരം തരാൻ ബാധ്യസ്ഥരാണെന്നും കുറ്റക്കാരെ പുറത്ത് കൊണ്ടുവരുമെന്നും 15 ദിവസത്തിനകം തീരുമാനം വരുമെന്നും മന്ത്രി അന്ന് ഉറപ്പു നൽകിയിരുന്നു.
എന്നാൽ ഉറപ്പ് ലംഘിക്കപ്പെടുകയാണുണ്ടായതെന്ന് ഹർഷിന കത്തിൽ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഒരുമാസമായിട്ടും നടപടിയൊന്നും വരാതായപ്പോള്‍ തുടര്‍ സമരത്തിന് ഇറങ്ങുമെന്ന സാഹചര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നഷ്ടപരിഹാരവും ആഭ്യന്തര വകുപ്പിന്റെ കീഴിൽ അന്വേഷണവും പ്രഖ്യാപിക്കുകയുണ്ടായി.
അഞ്ചു വർഷം താനും കുടുംബവും അനുഭവിച്ച ദുരിതങ്ങൾക്കും നഷ്ടങ്ങൾക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഒരിക്കലും പര്യാപ്തമല്ലാത്തത് കൊണ്ട് സ്വീകരിക്കാനാവാതെ തള്ളേണ്ടി വരികയാണുണ്ടായത്. തുടര്‍ന്നാണ് അർഹമായ നഷ്ട പരിഹാരവും കുറ്റക്കാർക്കെതിരേയുള്ള നടപടിയും ആവശ്യപ്പെട്ട് സമര സഹായസമിതിയുടെ സഹായത്തോടെ മേയ് 22 മുതല്‍ വീണ്ടും രണ്ടാംഘട്ട സത്യാഗ്രഹ സമരം ആരംഭിച്ചതെന്ന് ഹർഷിന കത്തിൽ പറയുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും ആരോഗ്യവകുപ്പ് അവഗണന തുടരുന്ന പശ്ചാത്തലത്തിൽ സമരം ശക്തമാക്കുമെന്ന് സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണയും അറിയിച്ചു.
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഹർഷിനയുടെ സമരം രണ്ടാഴ്ച പിന്നിട്ടു
12:17 AM Jun 05, 2023 | Deepika.com