കൽപ്പറ്റ: ഫാസിസ്റ്റ് സർക്കാർ ജനാധിപത്യത്തെ ഉൻമൂലനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് തേജസ്വി യാദവ്. വർഗീയതക്കെതിരെയും സാമൂഹ്യനീതിക്ക് വേണ്ടിയും ഫാസിസ്റ്റ് സർക്കാരിനെ പരാജയപ്പെടുത്താൻ എൽജെഡിയും ആർജെഡിയും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എം.വി. ശ്രേയാംസ് കുമാറിന്റെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര കക്ഷികളുടെ യോജിച്ചുള്ള മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യമാണന്ന് വീരേന്ദ്രകുമാർ സ്മൃതി സ്തൂപം സന്ദർശിച്ച ആർജെഡി നേതാക്കൾ പറഞ്ഞു.
രാജ്യം ഇന്ന് പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പറഞ്ഞ തേജസ്വിയാദവ് വർഗീയതക്കെതിരെയാണ് പ്രധാന പോരാട്ടം ഉണ്ടാവേണ്ടതെന്ന് ഓർമിപ്പിച്ചു. ജാതി സെൻസസല്ല എത്ര പേർ തൊഴിലില്ലാത്തവരുണ്ട് എന്ന വികസന സെൻസസ് ആണ് വേണ്ടതെന്നും പറഞ്ഞു. കൽപ്പറ്റ പുളിയാർ മലയിൽ എം.പി. വീരേന്ദ്രകുമാറിന്റെ സ്മൃതി സ്തൂപം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി സ്തൂപത്തിന് ചുറ്റും മരത്തൈകൾ നട്ട ശേഷമാണ് എം.വി. ശ്രേയാംസ് കുമാറിന്റെ വസതിയിൽ തേജസ്വിയാദവും ആർജെഡി രാജ്യസഭാ നേതാവ് മനോജ് ജാ എംപിയും മാധ്യമ പ്രവർത്തകരെ കണ്ടത്.
തന്റെ പിതാവും എം.പി. വീരേന്ദ്രകുമാറും ഒരു കാലത്ത് ഒരുമിച്ച് പോരാടിയവരാണെന്നും ഒരു മരത്തിന്റെ ശാഖകൾ എന്ന പോലെ ഇനിയും ഒരുമിച്ച മക്കളായ തങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസ്റ്റ് സർക്കാർ ജനാധിപത്യത്തെ ഉൻമൂലനം ചെയ്യാൻ ശ്രമിക്കുന്നു: തേജസ്വി യാദവ്
11:23 PM May 29, 2023 | Deepika.com