കോഴിക്കോട്: ഹർഷിനക്ക് ഉണ്ടായ അനുഭവം ഇനി മറ്റൊരാൾക്കും ഉണ്ടാവരുതെന്നും സംഭവത്തിൽ നീതി ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രസവ ശസ്ത്രക്രിയയ്ക്കിടയിൽ വയറ്റിൽ കത്രിക കുടുങ്ങി ദുരിതം പേറേണ്ടി വന്ന കെ.കെ. ഹർഷിന മെഡിക്കൽ കോളജിനു മുൻപിൽ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സത്യാഗ്രഹ സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവർ അനുഭവിച്ച ദുരിതത്തിന് സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപ തീർത്തും അപര്യാപ്തമാണ്. മന്ത്രി സഭായോഗ തീരുമാനം പുനപരിശോധിച്ച് അവർക്ക് അർഹമായ നഷ്ടപരിഹാരതുക പ്രഖ്യാപിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ചികിത്സാ പിഴവിന് കാരണക്കാരയവർക്കെതിരേ നടപടിയെടുക്കണം.
ഡോക്ടർക്ക് സംരക്ഷണം നൽകുന്ന നിയമം കൊണ്ട് വന്നതുപോലെ രോഗികളുടെ സംരക്ഷണവും സർക്കാർ ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീൺ കുമാർ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പി.എം. നിയാസ്, മുൻ കെപിസിസി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, പി.സി. ഹബീബ് തമ്പി, സനൂജ് കുരുവട്ടൂർ തുടങ്ങിയവർ ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു.
ഹർഷിനക്ക് നീതി ഉറപ്പാക്കാൻ സർക്കാർ തയാറാവണം: രമേശ് ചെന്നിത്തല
12:05 AM May 29, 2023 | Deepika.com