കോഴിക്കോട്: ബയോ മൈനിംഗ്, ക്യാപ്പിംഗ് പ്രവൃത്തിക്ക് അനുവദിച്ച എല്ലാ അവധിയും കാറ്റില്‍ പറത്തിയ കരാറുകാരായ സോണ്‍ഡ ഇന്‍ഫ്രാ ടെക് കമ്പനിയെ നിയമ വിരുദ്ധമായി ഞെളിയന്‍ പറമ്പില്‍ തുടരാന്‍ അനുവദിക്കരുതെന്ന് യുഡിഎഫ് കോര്പറേഷന് തല നേതൃയോഗം ആവശ്യപ്പെട്ടു.
സോണ്ടയ്ക്ക് വേണ്ടി അവിഹിത ഇടപെടല്‍ നടത്തുന്ന കോര്പറേഷന് ഭരണസമിതി ജനങ്ങളോട് മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇനിയും ഫണ്ട് അനുവദിക്കുന്നതിന് ഒത്താശ ചെയ്യുന്ന നിലപാടും പ്രതിഷേധാര്‍ഹമാണ്. കോര്പറേഷന് ഓഫീസ് നാഥനില്ല കളരിയായിരിക്കുകയാണ്. ആര്‍ക്കും എന്തും ആകാമെന്ന സ്ഥിതിയാണ് ഇപ്പോള്‍. ഭരണസമിതിക്ക് ഓഫീസ് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. കോര്പറേഷന് ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമാണ് ഇപ്പോഴുള്ളത്. ഇതിനെതിരേ ജനങ്ങള്‍ ശക്തമായി രംഗത്തുവരണമെന്ന് യോഗം അഭ്യര്‍ഥിച്ചു.ജൂണ്‍ 10ന് മുമ്പ് മണ്ഡലം, മേഖല യുഡിഎഫ് യോഗം വിളിച്ചു ചേര്‍ക്കാനും ആവശ്യമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇതിന്റെ സമാപനം കുറിച്ച് ജൂണ്‍ 17,18 തീയതികളില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ രാപകല്‍ സമരം സംഘടിപ്പിക്കും. ജില്ലാ മുസലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മുസ്ലിം ലീഗ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ. മൊയ്തീന് കോയ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, കോര്പറേഷന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, ഡിസിസി സെക്രട്ടറി എസ്.കെ. അബൂബക്കര്‍, പി. സക്കീര്‍, കെ.വി. കൃഷ്ണന്, വി. റാസിക്, ടി.പി.എം. ജിഷാന്‍ തുടങ്ങിയവർ പ്രസംഗിച്ചു.
ഞെളിയന്‍ പറമ്പില്‍ നിന്ന് സോണ്‍ഡ കമ്പനിയെ പുറത്താക്കണം: യുഡിഎഫ്
12:05 AM May 29, 2023 | Deepika.com