കോഴിക്കോട്: ആർദ്രം പുരസ്കാര ലബ്ധിയിലേക്ക് ജില്ലാ പഞ്ചായത്തിനെ കൈ പിടിച്ചുയർത്തിയത് സംസ്ഥാനത്ത് തന്നെ മാകൃകയാക്കാവുന്ന ആരോഗ്യ മേഖലയിലെ ഇടപെടലുകൾ.
ജില്ലാ പഞ്ചായത്തിന് കീഴിൽ നടപ്പാക്കിയ ആരോഗ്യ മേഖലയിലെ നിരവധി പദ്ധതികളാണ് മറ്റു ജില്ലാ പഞ്ചായത്തുകളെക്കാൾ കോഴിക്കോടിന് തിളക്കമേകിയത്. ഇത്തരം ഇടപെടലുകൾക്ക് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പത്ത് ലക്ഷം രൂപയുടെ ആർദ്ര കേരളം പുരസ്ക്കാരമാണ് ജില്ലാ പഞ്ചായത്തിനെ തേടിയെത്തിയത്. സ്പന്ദനം, സ്നേഹസ്പർശം, ജീവജ്യോതി തുടങ്ങി നിരവധി പദ്ധതികളാണ് ആരോഗ്യ മേഖലയിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയിട്ടുള്ളത്.
നവ കേരള കർമ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗീകാരമായി പുരസ്ക്കാരം നൽകി വരുന്നത്. ജില്ലാ പഞ്ചായത്തിന്റെ കൂട്ടായ പ്രവർത്തനമാണ് അവാർഡ് ലഭ്യതയിലേക്ക് നയിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു.
ആരോഗ്യ മേഖലയിൽ ജില്ലാ പഞ്ചായത്ത് മുന്നോട്ട് വച്ച പദ്ധതികളാണ് കോഴിക്കോടിനെ മികച്ച ജില്ലാ പഞ്ചായത്താക്കി മാറ്റിയത്. സ്പന്ദനം, സ്നേഹസ്പർശം, ജീവജ്യോതി, വടകര താലൂക്ക് ആശുപത്രിയിൽ നടത്തിവരുന്ന ഇടപെടലുകൾ എന്നിവയെല്ലാം ജില്ലാ പഞ്ചായത്തിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്.
ജില്ലയുടെ വികസനത്തിന് യോജിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നത് തന്നെയാണ് ഇത്തരത്തിലുള്ള അംഗീകാരത്തിലേക്ക് കോഴിക്കോടിനെ എത്തിച്ചതെന്നും അവർ വ്യക്തമാക്കി. ജില്ലാ പഞ്ചായത്തിന്റെ ആരോഗ്യ സ്ഥാപനങ്ങൾ ലോക നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സമഗ്ര ആരോഗ്യ പദ്ധതിക്കും ജില്ലാ പഞ്ചായത്ത് രൂപം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി 4.19 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ജില്ലാ തലത്തിൽ ഗ്രാമപഞ്ചായത്തുകൾക്കുള്ള അവാർഡ് പനങ്ങാട് ഗ്രാമപഞ്ചായത്തിനാണ് (5 ലക്ഷം രൂപ), അരിക്കുളം (3 ലക്ഷം), കടലുണ്ടി (2 ലക്ഷം) എന്നീ പഞ്ചായത്തുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ജില്ലാ പഞ്ചായത്തിനെ മികച്ചതാക്കി മാറ്റിയത് ആരോഗ്യ മേഖലയിലെ പദ്ധതികൾ
12:27 AM Mar 27, 2023 | Deepika.com