കോഴിക്കോട്: ഫാത്തിമ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഗർഭിണിയുടെ കുട്ടി മരിച്ച സംഭവത്തെ തുടർന്ന് ആശുപത്രിയിൽ അക്രമം നടത്തുകയും ഡോക്ടറെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചു.
കുന്നമംഗലം സ്വദേശികളായ കെ.ജി.എം. മുഹമ്മദലി, സഹീർ ഫാസിൽ, കെ.ജി.എം. അഷ്റഫ് എന്നിവർക്കാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കുന്നമംഗലം സ്വദേശി ഹാജിറ നജയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ഡോക്ടറും യുവതിയുടെ ബന്ധുക്കളും തമ്മിൽ തർക്കം ഉടലെടുത്തത്. പ്രസവത്തിനിടെ കുഞ്ഞു മരിച്ചതോടെ പ്രകോപിതരായ ബന്ധുക്കൾ ഡോക്ടറെ മർദിക്കുകയായിരുന്നു. യുവതിയെ ചികിത്സിച്ച ഡോക്ടർ അനിതയുടെ ഭർത്താവും , ആശുപത്രിയിലെ സീനിയർ ഡോക്ടറുമായ അശോകനെയാണ് നജയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവർ മർദിച്ചത്.
അക്രമത്തിൽ ഡോക്ടർക്ക് സാരമായി പരിക്കേറ്റു. ഡോക്ടറുടെ പരാതിയിൽ കേസെടുത്ത പോലീസ് യുവതിയുടെ ഭർത്താവ് ഉൾപ്പെടെ ആറ് പേരെ പ്രതി ചേർത്തു. തുടരന്വേഷണത്തിൽ പ്രതികളുടെ എണ്ണം അഞ്ചായി ചുരുക്കിയിരുന്നു. ഇതിനിടെ ഡോക്ടർക്കെതിരേ നിയമനടപടി വൈകുകയാണെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കാനാണ് ഹാജിറ നജയുടെ കുടുംബത്തിന്റെ തീരുമാനം.
ഡോക്ടറെ ആക്രമിച്ച സംഭവം: പ്രതികൾക്ക് ജാമ്യം
12:20 AM Mar 23, 2023 | Deepika.com