നാദാപുരം: ഗ്രാമപഞ്ചായത്തിലെ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ നിർദേശം. നാദാപുരം ഗ്രാമപഞ്ചായത്തിൽ കരാർ പണികൾ ഏറ്റെടുത്തു നടത്തുന്ന വാണിമേൽ സ്വദേശി വാഴയിൽ മൂസക്കെതിരെയാണ് വിവിധ ജോലികളിലെ കൃത്രിമം അന്വേഷിച്ചു കണ്ടെത്തിയതിന് തദ്ദേശ സ്വയംഭരണ ചീഫ് എക്സിക്യൂട്ടിവ് എൻജിനിയർ നടപടിക്ക് ശുപാർശ ചെയ്തത്. തദ്ദേശ സ്വയം ഭരണ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പരാതി പരിഹാര സെല്ലിന് ലഭിച്ച പരാതിപ്രകാരമാണ് നടപടി. നാദാപുരം ഗ്രാമ പഞ്ചായത്തിൽ 21-ാം വാർഡിൽ പണി കഴിച്ച കിഴക്കേ മഠത്തിൽ വയലിൽ സ്കൂൾ റോഡിനെതിരെയാണ് പരാതി ഉയർന്നത്. നിർമ്മാണത്തിലെ അപകാതകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതി നൽകുകയായിരുന്നു.
ടാറിംഗും കോൺക്രീറ്റും ഉൾപ്പെടെ ഫണ്ട് അനുവദിച്ച റോഡിൽ റോഡ് നിർമ്മാണ സമയത്ത് സ്ഥലത്തുണ്ടാകേണ്ട ഓവർസിയർ,എൻജിനിയർ എന്നിവരുടെ സാന്നിധ്യവും മേൽ നോട്ടവുമില്ലാതെ തന്നിഷ്ട പ്രകാരം റോഡ് പണി പൂർത്തിയാക്കിയെന്നും നിർമ്മാണത്തിൽ ക്രമക്കേട് നടന്നെന്നും അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് തകരാറുകൾ പരിഹരിച്ച് റോഡ് കുറ്റമറ്റതാക്കാൻ എൻജിനിയറിംഗ് വിഭാഗം നൽകിയ നിർദേശം കരാറുകാരൻ അവഗണിച്ചതോടെയാണ് പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം ഇയാളെ മറ്റ് കരാറുകളിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് റോഡിന് ഫണ്ട് അനുവദിച്ചത്. 2021 ഫെബ്രുവരി രണ്ടിനാണ് റോഡ് നിർമ്മാണ കരാർ വച്ചത്.
കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശം
11:50 PM Feb 08, 2023 | Deepika.com