കോഴിക്കോട്: രാമനാട്ടകര മുന്‍സിപ്പാലിറ്റിയില്‍ അനധികൃതമായി കെട്ടിടനമ്പര്‍ തട്ടിപ്പ് നടക്കുന്നതായി ദേശീയ വിവരാവകാശ കോര്‍ഡിനേറ്റര്‍ എം.കെ. പ്രേംരാജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
രാമനാട്ടുകര ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ രണ്ടാം നിലയില്‍ നിർമാണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ കെട്ടിട നമ്പര്‍ നല്‍കിയതായാണ് നഗരസഭ സെക്രട്ടറിയുടെ കണ്ടെത്തലെന്ന് പ്രേംരാജ് പറഞ്ഞു.
അനധികൃത നിർമാണങ്ങള്‍ക്കെതിരേ ലഭിച്ച പരാതികളില്‍ നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബര്‍ 22ന് നടന്ന സംയുക്ത പരിശോധനയിലാണ് കെട്ടിടത്തിലെ ഒന്നും രണ്ടും നിലകളില്‍ അനധികം നിർമാണങ്ങള്‍ നടക്കുന്നതായും രണ്ടാം നിലയില്‍ നിർമാണം നടക്കുന്നതിന് മുമ്പ് തന്നെ കെട്ടിട നമ്പര്‍ അനുവദിച്ചതായും സെക്രട്ടറി കണ്ടെത്തിയത്.
പ്രവൃത്തി നിര്‍ത്തിവയ്ക്കാൻ സെക്രട്ടറി നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്ത് നിര്‍മിച്ച കെട്ടിടത്തിന് മുന്‍സിപ്പല്‍ സെക്രട്ടറിയുടെയും സൂപ്രണ്ടിന്റെയും ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായി കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചത്.
അന്ന് നഗരസഭ സെക്രട്ടറി ഫറോക്ക് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. നഗരസഭയില്‍ കെട്ടിട നമ്പര്‍ ക്രമക്കേട് തുടര്‍ക്കഥയാകുന്നതാണ് പുതിയ സംഭവം. ഏപ്രിലില്‍ നല്കിയ അന്വേഷണം ഏറെ വൈകിയാണ് നടന്നത്.
കാലതാമസം അഴിമതിക്ക് ആക്കം കൂട്ടുമെന്ന് അദ്ദേഹം ആരോപിച്ചു. മതിയായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ പോലും ഇല്ലാതെയാണ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പുതിയ മുറികള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. രാമനാട്ടുകര ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിയമവിരുദ്ധമായി കെട്ടിട നമ്പര്‍ അനുവദിച്ചതിനെതിരേ വിജിലന്‍സ് അന്വേഷണം വേണമെന്നും, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്ന പക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രംരാജ്പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വിവരാവകാശ പ്രവര്ത്തകന് മന്‍സൂര്‍അലിയും പങ്കെടുത്തു.
രാമനാട്ടുകര മുൻസിപ്പാലിറ്റിയിലും കെട്ടിട നന്പർ തട്ടിപ്പ്
11:47 PM Feb 04, 2023 | Deepika.com