പെരുവണ്ണാമൂഴി: വന്യമൃഗ ഭീതിയില്‍ കഴിയുന്ന മലയോര കര്‍ഷകർക്ക് ഭീഷണിയായി വീണ്ടും കൃഷിയിടത്തിൽ കാട്ടാനകളുടെ വിളയാട്ടം.
ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട ആലമ്പാറയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നാശം വിതച്ചത്. ആലമ്പാറ ആദിവാസി കോളനിക്ക് സമീപം ജനവാസ കേന്ദ്രത്തില്‍ കൂട്ടത്തോടെ ആനകള്‍ എത്തുകയായിരുന്നു. കർഷകരായ മനയത്ത് ജോണ്‍, കുബ്ലാനിക്കല്‍ മാത്യു, ഉറുമ്പുങ്കൽ ബിനോയ്, കുബ്ലാനിക്കല്‍ തോമസ് എന്നിവരുടെ കൃഷിയിടത്തിലെ കാര്‍ഷിക വിളകളാണ് വ്യാപകമായി നശിപ്പിച്ചത്.
രാത്രി 11 ന്നോടെ നാലോളം ആനകളാണ് കൃഷിയിടത്തില്‍ കയറി തെങ്ങ്, കമുക്, വാഴ, തെങ്ങിന് തൈകള്‍ തുടങ്ങിയ വിളകൾ നശിപ്പിച്ചത്. ആദ്യകാലങ്ങളില്‍ കാട്ടാനക്കൂട്ടങ്ങള്‍ കൃഷിയിടങ്ങളിലെത്തിയാല്‍ വെളിച്ചവും തീയും കൊണ്ട് അവയെ തുരത്താൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോള്‍ ആനകള്‍ അക്രമണകാരികളായെന്നും കര്‍ഷകര്‍ പറയുന്നു.
ഈ വിവരങ്ങൾ വനപാലകരെ അറിയിച്ചിട്ടും അവർ എത്തിയില്ലെന്നും ആനയെ തുരത്താനുള്ള പടക്കം ഇല്ലെന്നും കർഷകർ പരാതിപ്പെടുന്നു. ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അടിയന്തര നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
ചെമ്പനോടയില്‍ കാട്ടാനകളിറങ്ങി വ്യാപക കൃഷിനാശം
01:04 AM Jan 24, 2023 | Deepika.com