നാദാപുരം: കേരള പോലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പണി കഴിപ്പിച്ച സ്റ്റേഷൻ കെട്ടിടത്തിലെ മേൽക്കൂരയുടെ കോൺക്രീറ്റിൽ കമ്പിയും സിമന്റുമില്ല. ജീവൻ പണയപ്പെടുത്തി പോലീസുകാർ കഴിഞ്ഞത് 18 വർഷം.
കോഴിക്കോട് റൂറൽ ജില്ലയിലെ വളയം പോലിസ് സ്റ്റേഷൻ കെട്ടിട നിർമാണത്തിലെ അഴിമതിയുടെ നടുക്കുന്ന കാഴ്ചകൾ കണ്ട് അമ്പരക്കുകയാണ് നാട്ടുകാർ. ആയുസ് എത്താതെ ദയാവദം നടത്തി പുതിയ കെട്ടിടം പണിയാൻ പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിനായി പെരുന്തൽമണ്ണ സ്വദേശിയാണ് കരാറെടുത്തത്. 79000 രൂപയാണ് ലേല തുക ജിഎസ്ടി ഉൾപ്പെടെ 93000 രൂപ കൂടാതെ സബ് കരാറായതിനാൽ തുക ഒരു ലക്ഷത്തിലധികമായി. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് പൊളിച്ച് തുടങ്ങിയതോടെയാണ് നിർമാണത്തിലെ അഴിമതി പുറം ലോകം അറിയുന്നത്. കോൺക്രീറ്റിൽ ആവശ്യമായ കമ്പികളോ സിമന്റോ ചേർത്തിട്ടില്ല. രണ്ടാം നിലയുടെ മേൽക്കൂര വാർക്കാൻ കമ്പികൾ സ്ഥാപിച്ചത് രണ്ട് അടിയോളം വിട്ട് കെട്ടിയ നിലയിലാണ്. കോൺക്രീറ്റിൽ മെറ്റലുകൾക്ക് പകരം ഓടുകളും ചേർത്തിട്ടുണ്ട്. ഇതാണ് ചോർച്ചക്കിടയാക്കിയതെന്നാണ് ആരോപണം. 60 വർഷത്തെ കരാർ ജോലിക്കിടെ ഇത്തരത്തിലുള്ള കെട്ടിടം കണ്ടിട്ടില്ലെന്നും പോലീസുകാർ അപകടം കൂടാതെ രക്ഷപ്പെട്ടത് അവരുടെ ഭാഗ്യമാണെന്നും കരാറുകാരൻ പറഞ്ഞു. നാൽപതിലധികം പോലീസുകാരാണ് ജീവൻ പണയപ്പെടുത്തി ഈ കെട്ടിടത്തിൽ നാളിതു വരെയായി കഴിഞ്ഞത്.
കെട്ടിടത്തിൽ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചത് 18 വർഷം, പുറത്തുവരുന്നത് വൻഅഴിമതി
12:16 AM Dec 10, 2022 | Deepika.com