സ്വന്തം േലഖകന്
കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയെ ലഹരിയുടെ നീരാളി പിടുത്തത്തില്‍ നിന്ന് മോചിപ്പിക്കാനായി ബീച്ച് ആശുപത്രിയോടു ചേര്‍ന്നാരംഭിച്ച ‘വിമുക്തി' കേന്ദ്രത്തിന് നാലു വയസ്. ചികിത്സയിലൂടെയും കൗണ്‍സലിങ്ങിലൂടെയും ആയിരക്കണക്കിനാളുകളാണ് ലഹരിയില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. മയക്കുമരുന്ന് സമൂഹത്തില്‍ വന്‍തോതില്‍ പിടിമുറുക്കുമ്പോള്‍ ലഹരി വിമുക്ത പ്രവര്‍ത്തനത്തില്‍ മാതൃകയാവുകയാണ് ഈ കേന്ദ്രം.
എക്സൈസ്, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ 2018 സെപ്റ്റംബറിലാണ് വിമുക്തി കേന്ദ്രം ആരംഭിച്ചത്. ഇതുവരെ പതിനായിരത്തോളം പേര്‍ക്ക് വിമുക്തി വഴി സേവനം നല്കി. 500 പേരെ കിടത്തിച്ചികിത്സിച്ചു.ചികിത്സ തേടിയവരില്‍ 75 ശതമാനവും ലഹരിയില്‍നിന്ന് മോചനം നേടിയതായി സൈക്യാട്രിസ്റ്റ് ഡോ. ടോം കുര്യന് പറഞ്ഞു. ബാക്കിയുള്ളവരില്‍ വ്യക്തിത്വ വൈകല്യമോ മാനസിക വെല്ലുവിളിയോ കുടുംബപ്രശ്നങ്ങളോ ഉള്ളവരാണ്.
ചികിത്സ തേടുന്നവരില്‍ 10 ശതമാനവും 18 വയസിന് താഴെയുള്ളവരാണ്. മൂന്ന് ശതമാനം സ്ത്രീകളുമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നാല് കിടക്കകളുമായി പ്രത്യേക വാര്‍ഡ് ആരംഭിച്ചിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയ്ക്ക് അടിമപ്പെട്ട് കുട്ടികളും സ്ത്രീകളും കൂടുതലായി കിടത്തി ചികിത്സയ്ക്ക് എത്തിത്തുടങ്ങിയതോടെയാണ് വാര്‍ഡുകളുടെ എണ്ണം കൂട്ടിയത്.ഇതിന്റെ ഉദ്ഘാടനം ഉടന്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലഹരിക്കടിമപ്പെട്ടു പോയവര്‍ക്കായി തെറാപ്പി, മരുന്നു ചികിത്സ, കിടത്തി ചികിത്സ എന്നിവയക്കൊപ്പം പ്രത്യേക കൗണ്‍സിലിംഗ് ക്ലാസുകളും ഇവിടെ നല്‍കുന്നുണ്ട്. ഒപി സമയം രാവിലെ ഒൻപതു മുതല്‍ അഞ്ചു വരെ ആണെങ്കിലും കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കും. രാത്രിയില്‍ സ്റ്റാഫ് നഴ്സുമാരുടേയും അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടറുടെയും സേവനവും ലഭ്യമാണ്.
മെഡിക്കല്‍ ഓഫീസര്‍, സൈക്രാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, മൂന്ന് സ്റ്റാഫ് നഴ്സുമാര്‍, മൂന്ന് സെക്യൂരിറ്റി സ്റ്റാഫ്, ഒരു ക്ലീനിംഗ് സ്റ്റാഫ് 11 തുടങ്ങി പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.എക്സൈസിന്റെയും പോലീസിന്റെയും ശ്രദ്ധയില്‍പ്പെടുന്ന മയക്കുമരുന്നിന് അടിമപ്പെട്ടവരെ ഡീ അഡിക്ഷന് സെന്ററില്‍ എത്തിച്ച് ചികിത്സിക്കുകയാണ് പതിവ്.
ഇവിടെ നിന്ന് കൂടുതല്‍ ചികിത്സ ആവശ്യമുള്ളവരെ കുതിരവട്ടം മാനസികാരോഗാശുപത്രിയിലെ ഡീ അഡിക്ഷന് സെന്ററിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
ലഹരിയില്‍നിന്ന് മോചനം തേടുന്നവര്‍ക്ക് കൈത്താങ്ങായി വിമുക്തി കേന്ദ്രം
12:16 AM Dec 10, 2022 | Deepika.com