കോഴിക്കോട്: കേരള ബാങ്കിലെ പാർട് ടൈം സ്വീപറുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സിപിഐ, കോൺഗ്രസ് അനുകൂല സംഘടനകൾ നടത്തി വന്ന സമരം ഒത്തുതീർപ്പായി. സമരക്കാരുടെ ആവശ്യം അംഗീകരിച്ച് സ്ഥലം മാറ്റിയ പാർട് ടൈം സ്വീപ്പർ ദീപ്തിയെ കൊയിലാണ്ടി ബ്രാഞ്ചിൽ നിയമിക്കാമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്. ഇന്നലെ രാവിലെ കേരള ബാങ്കിന്റെ ഹെഡ് ഓഫീസിൽ നടന്ന ചർച്ചയിൽ കേരള ബാങ്ക് ഡയറക്ടർ എം. മെഹബൂബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സമരക്കാർക്ക് അനുകൂലമായ തീരുമാനത്തിൽ സമരം പിൻവലിക്കാൻ ധാരണയായത്. സിപിഐ അനുകൂല ബാങ്ക് ജീവനക്കാരുടെ സംഘടന നേതൃത്വം നൽകിയ സമരം കഴിഞ്ഞ അഞ്ച് ദിവസമായി ജില്ലയിൽ ഇടതു മുന്നണിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.
സിപിഎം നേതാവിന്റെ നോമിനിക്കായി സിപിഐ അനുകൂല സംഘടനയിലെ അംഗമായ ദീപ്തിയെ അർഹതയുണ്ടായിരുന്നിട്ടും തഴഞ്ഞെന്നാരോപിച്ചായിരുന്നു ജീവനക്കാരുടെ സമരം.
കൊയിലാണ്ടി ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന ദീപ്തിയെ അടുത്തിടെ മാവൂര്‍ റോഡ് ബ്രാഞ്ചിലേക്കു മാറ്റുകയായിരുന്നു. കൊയിലാണ്ടിയില്‍ ഒഴിവു വന്നെങ്കിലും പിന്നീട് തിരിച്ചു മാറ്റിയില്ല. ഇതേ തുടർന്നാണ് സമരവുമായി രംഗത്തിറങ്ങാൻ സിപിഐ അനുകൂല സംഘടനയെ പ്രേരിപ്പിച്ചത്.
എന്നാൽ സമരം ഓരോ ദിവസം പിന്നിടുന്പോഴും ഇടതു മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയിരുന്നത്.
സിപിഐ, കോൺഗ്രസ് അനുകൂല സംഘടനകളുടെ സമരത്തിന് പരസ്യ പിന്തുണയുമായി സിപിഐ നേതാക്കൾ തന്നെ രംഗത്തെത്തിയത് സിപിഎമ്മിന് അമർഷമുണ്ടായിരുന്നു. അതിനിടെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ടി.വി. ബാലൻ കഴിഞ്ഞ ദിവസം സമരപ്പന്തലിൽ എത്തി സിപിഎം നേതാക്കളെ പരോക്ഷമായി വിമർശിച്ചതും മുന്നണിയിൽ ചെറുതല്ലാത്ത മുറുമുറുപ്പിനിടയാക്കി.
സിപിഐ പരസ്യ പിന്തുണയുമായി രംഗത്തെത്തിയതിൽ സിപിഎം അനുകൂല ബാങ്ക് ജീവനക്കാരുടെ സംഘടനയ്ക്കും വലിയ അമർഷമുണ്ടായിരുന്നു. ഇവർ ഇക്കാര്യം സിപിഎം സിപിഎം നേതാക്കളെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനെല്ലാം പുറമെ സിപിഐയുടെ പോഷക സംഘടനകളായ എഐവൈഎഫ്, എഐഎസ്എഫ് എന്നിവരും സമരത്തിൽ സജീവമായി സമരം ശക്തിപ്പെടുത്തുന്നതിനൊടുവിലാണ് ഒത്തുതീർപ്പിന് വഴിയൊരുങ്ങിയത്.
ബാങ്ക് ജീവനക്കാരിയുടെ സ്ഥലം മാറ്റം സമരം ഒത്തുതീർപ്പായി
12:16 AM Dec 10, 2022 | Deepika.com