നാദാപുരം: ഓട്ടോ റിക്ഷയുടെ എഞ്ചിൻ ഭാഗത്ത് ഒളിപ്പിച്ച് വച്ച് കടത്തുകയായിരുന്ന മാഹി മദ്യവുമായി അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ. വളയം കല്ല് നിര സ്വദേശികളായ ഓട്ടോഡ്രൈവര്‍ പുഞ്ചയില്‍ വീട്ടില്‍ സുധീഷ് (38), തയ്യുളള പറമ്പത്ത് വിപിന്‍ (26) എന്നിവരെയാണ് നാദാപുരം കോടതി റിമാൻഡ് ചെയ്തത്. കോഴിക്കോട് ജില്ല അതിർത്തിയായ
പെരിങ്ങത്തൂർ കായപ്പനച്ചിയിൽ നാദാപുരം എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ഓട്ടോറിക്ഷയുടെ എഞ്ചിന് ഉള്ളിൽ ടയറുകൾക്ക് മുകളിലായി പ്ലാസ്റ്റിക് സഞ്ചിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം കണ്ടെത്തിയത്. 500 മില്ലി യുടെ 20 കുപ്പി മദ്യമാണ് ഓട്ടോയിലുണ്ടായിരുന്നത്. മദ്യം കടത്താനുപയോഗിച്ച ഓട്ടോയും അധികൃതർ കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍ സി.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.സി. വിജയന്, വി.എം. അസ്ലം, ശ്രീജേഷ്, കെ. ഷിരാജ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
മദ്യക്കടത്ത്; പ്രതികൾ റിമാൻഡിൽ
12:08 AM Dec 06, 2022 | Deepika.com