മുക്കം: ഇരുവഴിഞ്ഞിപുഴ തീരും വ്യാപകമായി ഇടിയുന്നത് ആശങ്കക്കിടയാക്കുന്നു.
ചാത്തമംഗലം- കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇടവഴിക്കടവ് പാലത്തിനും പുതിയോട്ടിൽ കടവ് പാലത്തിനും ഇടയിലുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ 30 ഓളം സ്ഥലങ്ങളിലാണ് പുഴയുടെ തീരം ഇടിഞ്ഞത്. ഇതോടെ നിരവധി പേരുടെ ഏക്കർ കണക്കിന് ഭൂമി പുഴയിലായി.
ഇടവഴിക്കടവ് പാലത്തിനും പുതിയോട്ടിൽ കടവ് പാലത്തിനും സമീപത്തായുള്ള തീരമിടിച്ചിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോവുന്ന ഇടവഴിക്കടവ് പാലത്തിന്റെ സംരക്ഷണഭിത്തിയോട് ചേർന്നാണ് വലിയ തോതിൽ തീരമിടിഞ്ഞത്.
മുൻ വർഷങ്ങളിലെല്ലാം മഴക്കാലത്ത് പുഴയിൽ വെള്ളം കയറുമ്പോഴാണ് തീരം ഇടിയാറുണ്ടായിരുന്നതെങ്കിൽ ഇത്തവണ മഴ മാറിയ ശേഷം ചാലിയാറിൽ ജലവിതാനം താഴുന്ന സമയത്താണ് തീരം ഇടിയുന്നത്. കഴിഞ്ഞ പ്രളയ സമയത്തും തകർന്ന പുതിയോട്ടിൽ കടവ് പാലത്തിന്റെ സുരക്ഷക്കായി വലിച്ചുകെട്ടിയ കമ്പിയുടെ തറയോട് ചേർന്ന ഭാഗമാണ് വലിയ തോതിൽ ഇടിഞ്ഞത്. ഇതും ഭീഷണിയാണ്. എത്രയും പെട്ടന്ന് തീരം കെട്ടി സംരക്ഷിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഇരുവഴിഞ്ഞി തീരം ഇടിയുന്നു; പുഴയെടുത്തത് നിരവധി കർഷകരുടെ ഭൂമി
12:05 AM Oct 06, 2022 | Deepika.com